ഇടുക്കി: പൂർവികരുടെ രേഖകൾ ഹാജരാക്കാനാകാത്തതിനെ തുടർന്ന് ഇടുക്കിയിലെ ഒരു വിഭാഗം പട്ടികജാതിക്കാർക്ക് ജാതിസർട്ടിഫിക്കറ്റ് ലഭിക്കാതെ പ്രതിസന്ധി. ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ പള്ളർ, പറയർ, ചക്ലിയൻ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവരാണ് പ്രധാനമായും ദുരിതമനുഭവിക്കുന്നത്.
ജാതിസർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ പൂർവികരുടെ വിവരങ്ങളും അപേക്ഷകർ അതേ സമുദായത്തിൽപ്പെട്ടവരാണെന്ന് തെളിയിക്കുന്ന പഴയ രേഖകളും ഹാജരാക്കണമെന്ന് വില്ലേജ്, താലൂക്ക് ഓഫീസുകളിൽനിന്ന് ആവശ്യപ്പെടുന്നതായാണ് പരാതി. സമുദായ സംഘടനകൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ലെന്നും സംഘടനകൾ ആരോപിക്കുന്നു.
വർഷങ്ങൾക്കുമുമ്പ് തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കുടിയേറിയവരായതിനാൽ പലർക്കും സ്വന്തം പൂർവികരെക്കുറിച്ചുള്ള വിവരങ്ങൾ പോലും ലഭ്യമല്ല. ഇതോടെ വിദ്യാഭ്യാസം, വിവാഹം, വീട് നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങളും ധനസഹായങ്ങളും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.
വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് താലൂക്ക് ഓഫീസിൽനിന്ന് ജാതിസർട്ടിഫിക്കറ്റ് അനുവദിക്കുന്നത്. എന്നാൽ വില്ലേജ് ഓഫീസിൽനിന്ന് അനുകൂല റിപ്പോർട്ട് ലഭിച്ചാലും ആവശ്യമായ പഴയ രേഖകളില്ലെന്ന കാരണത്താൽ അപേക്ഷകൾ തള്ളുന്നതായി പരാതിയുണ്ട്.
ഏറ്റവും കൂടുതൽ പേർ ജാതിസർട്ടിഫിക്കറ്റിനായി കാത്തിരിക്കുന്നത് ദേവികുളം താലൂക്കിലാണെന്നാണ് വിവരം. ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലും വലിയൊരു വിഭാഗം തോട്ടം തൊഴിലാളികളാണ്. 1870കളിലാണ് ഇവരിൽ പലരും തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കുടിയേറിയത്. മാതാപിതാക്കൾ ഉൾപ്പെടെയുള്ള പൂർവികർ മരണപ്പെട്ട കുടുംബങ്ങളിലെ പുതിയ തലമുറയാണ് പ്രശ്നം കൂടുതൽ നേരിടുന്നത്. പൂർവികരുടെ രേഖകൾ കണ്ടെത്താൻ തമിഴ്നാട്ടിലേക്ക് പോകേണ്ട സാഹചര്യം പോലും പലർക്കുമുണ്ട്.
പൂർവികരുടെ രേഖകൾ ഹാജരാക്കാനാകുന്നില്ലെന്ന ഒറ്റ കാരണത്താൽ ഭരണഘടനാപരമായ അവകാശങ്ങളും സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കരുതെന്നാണ് സമുദായ സംഘടനകളുടെ ആവശ്യം. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടായിട്ടില്ലെന്നും സംഘടനകൾ പറയുന്നു.
അടിയന്തര ഇടപെടൽ വേണം
പ്രായമായ തോട്ടം തൊഴിലാളികൾക്ക് പൂർവികരുടെ രേഖകൾ കണ്ടെത്തുന്നത് ഏറെ ബുദ്ധിമുട്ടാണ്. പലർക്കും പൂർവികർ ആരെന്നുപോലും അറിയില്ല. പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള പള്ളൻ സമുദായം സംസ്ഥാന പ്രസിഡന്റ് എസ്. കാളീശ്വരൻ ആവശ്യപ്പെട്ടു.




