ഹൈദരാബാദ്: റെഡി ടു മിക്‌സ് കോൺക്രീറ്റ് ലോഡുമായി സഞ്ചരിച്ച ട്രക്ക് കാറിന് മുകളിൽ മറിഞ്ഞുണ്ടായ അപകടത്തിൽ പ്രമുഖ അഭിഭാഷകൻ മരിച്ചു. ആന്ധ്ര ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ബി. ശ്രീനിവാസ റാവുയാണ് മരിച്ചത്. ഹൈദരാബാദ്– വിജയവാഡ ഹൈവേയിൽ കീസര ടോൾ പ്ലാസയ്‌ക്ക് സമീപം വൈകുന്നേരം 4.20ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് റാവു സഞ്ചരിച്ച ബിഎംഡബ്ല്യു കാറിന് മുകളിൽ മറിഞ്ഞതോടെ കാർ പൂർണമായും തകർന്നു.
അമരാവതിയിൽ നടന്ന ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം. കാറിനുള്ളിൽ കുടുങ്ങിയിരുന്ന റാവുവിനെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പുറത്തെടുത്തത്. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ട്രക്കിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് പോലീസ് പ്രാഥമികമായി വ്യക്തമാക്കി. കോൺക്രീറ്റ് ലോഡ് ഉണ്ടായിരുന്നതിനാൽ അപകടത്തിന്റെ തീവ്രത കൂടുതലായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
സംഭവത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. അപകടത്തിനു പിന്നാലെ ടോൾ പ്ലാസ ജീവനക്കാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് ട്രക്ക് മാറ്റിയതോടെ ഗതാഗതം സാധാരണ നിലയിലായി.




