തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നടപടികൾ കടുത്ത പ്രതിസന്ധിയിൽ. ഡ്രൈവിങ് ടെസ്റ്റിന് പിന്നാലെ ഇപ്പോൾ ലേണേഴ്‌സ് ലൈസൻസ് പരീക്ഷയ്ക്കും സ്ലോട്ട് ലഭിക്കാത്ത അവസ്ഥയാണ് ഉദ്യോഗാർത്ഥികളെ വലയ്ക്കുന്നത്. ഒരു ലേണേഴ്‌സ് പരീക്ഷയ്ക്കായി മൂന്ന് മുതൽ നാല് മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്.
സ്ലോട്ടുകൾ ലഭിക്കാത്തതിനാൽ വിദ്യാർത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. ദീർഘകാല കാത്തിരിപ്പ് കാരണം പലരും ലൈസൻസ് എടുക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതായും, ചിലർ സമീപ ജില്ലകളിലേക്കോ മറ്റ് പ്രദേശങ്ങളിലേക്കോ പോയി ലൈസൻസ് നടപടികൾ പൂർത്തിയാക്കുന്നതായും റിപ്പോർട്ടുണ്ട്.
പ്രശ്നം ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ ഒന്നിലധികം തവണപ്പെടുത്തിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ഉദ്യോഗസ്ഥർക്കിടയിലും ഉയരുന്നുണ്ട്.
അതേസമയം, പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ നേരത്തെ അറിയിച്ചിരുന്നു. നിലവിൽ 40 ആയി നിശ്ചയിച്ചിരിക്കുന്ന പ്രതിദിന ടെസ്റ്റുകൾ 60 ആക്കി ഉയർത്തുന്നതാണ് പരിഗണനയിലുള്ളത്. ഡ്രൈവിങ് ടെസ്റ്റുകളിലെ തടസ്സങ്ങൾ നീക്കി, മുടങ്ങിക്കിടക്കുന്ന അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ പ്രായോഗിക നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ഡ്രൈവിങ് ലൈസൻസ് നടപടികളിലെ കാലതാമസം പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണ് എന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമാകുകയാണ്.


