കൊച്ചി : ഗതാഗത കുരുക്ക് രൂക്ഷമായ ദേശീയപാത മണ്ണുത്തി–ഇടപ്പള്ളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്നു കലക്ടർ റിപ്പോർട്ട് നൽകിയാൽ മാത്രമേ പാലിയേക്കര ടോൾ പിരിവ് നിർത്തിവയ്പ്പിച്ച ഉത്തരവ് പിൻവലിക്കൂ എന്ന് ഹൈക്കോടതി. കോടതി നിർദേശിച്ചത് അനുസരിച്ച് തൃശൂർ കലക്ടർ ഓൺലൈനിൽ ഹാജരായി നിലവിലെ അവസ്ഥകൾ വിശദീകരിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദേശീയപാത അതോറിറ്റിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. ജില്ലാ കലക്ടറുടെ നിർദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് ദേശീയപാത അതോറിറ്റിയും വ്യക്തമാക്കി. ദേശീയപാത അതോറിറ്റി നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന കാര്യം ഉറപ്പു വരുത്തണമെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് കലക്ടർ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
കാര്യങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ല എന്നാണ് കലക്ടറുടെ വിശദീകരണത്തിൽനിന്നും മനസ്സിലാകുന്നതെന്ന് കോടതി പറഞ്ഞു. തുടർന്ന്, കേസ് തിങ്കളാഴ്ച്ചത്തേക്കു മാറ്റി. അവശേഷിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് അന്ന് വിശദീകരിക്കാന്‍ കലക്ടറോട് നിർദേശിച്ചു. എത്രയും വേഗം ടോൾ പിരിവ് അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റി അഭ്യർഥിച്ചു. പ്രശ്നങ്ങൾ ആദ്യം പരിഹരിക്കാനായിരുന്നു കോടതി നിർദേശം.




