കൊച്ചി: പ്ലസ് വൺ വിദ്യാർഥിനിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മക്കും കാമുകനും വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവെച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ മീര (16)യുടെ കൊലപാതക കേസിലാണ് രണ്ടാം പ്രതിയായ അമ്മ മഞ്ജുഷക്കും ഒന്നാം പ്രതിയായ കാമുകൻ അനീഷിനും തിരുവനന്തപുരം സെഷൻസ് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി നിലനിര്‍ത്തിയത്. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളി ശിക്ഷ ശരിവെച്ചത്.
2019 ജൂൺ 10നാണ് സംഭവം നടന്നത്. നെടുമങ്ങാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2024 മേയ് 15നാണ് സെഷൻസ് കോടതി ഇരുവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മകളെയും കൊച്ചുമകളെയും ദിവസങ്ങളായി കാണാതായതിനെ തുടർന്ന് മഞ്ജുഷയുടെ അമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
ഭർത്താവുമായി വേർപിരിഞ്ഞ് താമസിച്ചിരുന്ന മഞ്ജുഷ മകളുമായി വാടക വീട്ടിലായിരുന്നു. സമീപവാസിയായിരുന്ന അനീഷുമായി മഞ്ജുഷയ്ക്കുണ്ടായിരുന്ന ബന്ധത്തെ മീര എതിർത്തിരുന്നു. ഇതിനെ തുടർന്നാണ് ഷാൾ ഉപയോഗിച്ച് മീരയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ബോധരഹിതയായ മീരയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോയി അനീഷിന്റെ വീട്ടിനടുത്തുള്ള ഉപയോഗശൂന്യമായ കിണറ്റിൽ കല്ല് കെട്ടി തള്ളുകയായിരുന്നു.
സംഭവത്തിന് ശേഷം മകൾ ഒരാളോടൊപ്പം തമിഴ്നാട്ടിലേക്ക് പോയെന്ന വ്യാജവിവരമാണ് മഞ്ജുഷ അമ്മയോട് പറഞ്ഞത്. മകളെ അന്വേഷിക്കാൻ അനീഷിനൊപ്പം താനും തമിഴ്നാട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞു. പിന്നീട് ഇരുവരും നാഗർകോവിലിൽ വാടക വീട്ടിൽ താമസിക്കുമ്പോഴാണ് പോലീസ് പിടികൂടിയത്. ദൃക്സാക്ഷികളില്ലാത്ത കേസായിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളും മീരയുടെ മൃതദേഹത്തിൽ നിന്നുള്ള തെളിവുകളും നിർണായകമായി. അനീഷിനെതിരെ ബാലനീതി നിയമപ്രകാരം ചുമത്തിയ കുറ്റം കോടതി ഒഴിവാക്കിയതും ശ്രദ്ധേയമാണ്.




