മാന്നാർ: കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ കോമന കിട്ടിയാട്ടില്ലം വീട്ടിൽ വിപിൻ ജോൺസൺ (30) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്.
‘മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ പത്രമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്നായിരുന്നു പരസ്യം. പരസ്യം കണ്ട് ബന്ധപ്പെടുന്നവരിൽനിന്ന് പലിശയിനത്തിൽ മുൻകൂർ തുക ഈടാക്കുകയായിരുന്നു രീതി.
‘അനീഷ്’ എന്ന വ്യാജപ്പേരിലാണ് ഇയാൾ ഫോണിലൂടെ ആളുകളുമായി ബന്ധപ്പെട്ടിരുന്നത്. പരസ്യം കണ്ട് 20 ലക്ഷം രൂപ വായ്പയ്ക്കായി ബന്ധപ്പെട്ട മാന്നാർ സ്വദേശിനിയായ വീട്ടമ്മയോട് പലിശയിനത്തിൽ മുൻകൂർ പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 6.90 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
തട്ടിപ്പ് മനസ്സിലായതോടെ വീട്ടമ്മ മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ പ്രതിയെ പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് പാലക്കാട്ടെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സമാന രീതിയിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ, കനകക്കുന്ന് പൊലീസ് സ്റ്റേഷനുകളിലും വിപിൻ ജോൺസണെതിരെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടാതെ എടിഎം കവർച്ച ഉൾപ്പെടെയുള്ള കേസുകൾ അമ്പലപ്പുഴ, മാവേലിക്കര, ഹരിപ്പാട്, കായംകുളം പൊലീസ് സ്റ്റേഷനുകളിലും നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുന്ന ഇത്തരം പരസ്യങ്ങളിൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.











