തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം. 37 ദിവസം നീണ്ടുനിന്ന സമരം എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് അവസാനിപ്പിച്ചത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രണ്ട് മാസത്തെ സമയം വേണമെന്ന മന്ത്രിയുടെ ആവശ്യം ഉദ്യോഗാർഥികൾ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
രണ്ട് മാസത്തിനുള്ളിൽ വിഷയത്തിൽ സർക്കാരിന്റെ നിലപാട് അറിയിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമരസമിതി അറിയിച്ചു. ചർച്ചയ്ക്ക് പിന്നാലെ മന്ത്രി ഷംസുദ്ദീൻ സമര നേതാവ് വളർമതിക്ക് വെള്ളം നൽകിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മന്ത്രി 45 ദിവസം സമയം ആവശ്യപ്പെട്ടതായാണ് വളർമതി മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പ്രശ്നങ്ങൾക്ക് പൂർണ പരിഹാരം ഉണ്ടാകുന്നതുവരെ സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുമെന്നും അവർ വ്യക്തമാക്കി.
ഇനി പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടാകില്ല. ദിവസങ്ങൾ എണ്ണി സെക്രട്ടേറിയറ്റിന് മുന്നിൽ തന്നെ തുടരുമെന്നും അനുകൂലമായ തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വളർമതി പറഞ്ഞു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം കാര്യമായി നടക്കുന്നില്ലെന്ന് ആരോപിച്ചാണ് എൽപിഎസ്ടി ഉദ്യോഗാർഥികൾ സമരം ആരംഭിച്ചത്. 2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽനിന്ന് നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നതെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.
പല ജില്ലകളിലും റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളവർക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യമുണ്ടെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു. സമരത്തിന്റെ ഭാഗമായി പ്രതീകാത്മകമായി പുല്ലുതിന്നുന്നതുൾപ്പെടെയുള്ള വ്യത്യസ്ത പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു.
സമര നേതാവ് വളർമതിയുടെ നിരാഹാര സമരം 13 ദിവസം പിന്നിട്ടതോടെയാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചത്. മന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് 37 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്.











