കൊച്ചി: കൊച്ചി സിറ്റി പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ പരിശോധനയിൽ കളമശ്ശേരിയിലും ഇടപ്പള്ളിയിലും നിന്ന് വൻതോതിൽ കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശി സിക്കന്ദർ മൊല്ല (47), തൃക്കാക്കര സ്വദേശി സുർജിത്ത് ടി.എസ്. (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇടപ്പള്ളി ഗ്രാൻഡ് മാളിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് 20.272 കിലോഗ്രാം കഞ്ചാവുമായി സിക്കന്ദർ മൊല്ല പിടിയിലായത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ഇയാൾ ഇടപ്പള്ളിയിൽ ആക്രിക്കച്ചവടത്തിന്റെ മറവിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.
അതേസമയം, കളമശ്ശേരി വിടാകുഴ അമ്പാട്ട് ലൈനിന് സമീപത്ത് നടത്തിയ പരിശോധനയിൽ 6.08 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കര കരിമക്കാട് സ്വദേശി സുർജിത്തിനെ പൊലീസ് പിടികൂടി. നിരവധി ലഹരിക്കടത്ത് കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡി.സി.പി.മാരായ അശ്വതി ജിജി, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.


