തൃശൂര്‍: തൃശൂർ തളിക്കുളത്ത് ദേശീയപാതയ്ക്ക് സമീപമുള്ള ഓയിൽ ആൻഡ് ഫ്ലവർ മില്ലിൽ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. വെളിച്ചെണ്ണ, കൊപ്ര, മുളക്, മല്ലി, വിൽപ്പനയ്ക്കായി പായ്ക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന വിവിധ മസാലപ്പൊടികൾ, യന്ത്രസാമഗ്രികൾ എന്നിവ പൂർണമായും കത്തിനശിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു.
ഇടശേരിക്കിനും പത്താംകല്ലിനും മധ്യേ പോക്കാകില്ലത്ത് മുഹമ്മദ് സലിയുടെ വീടിന് സമീപത്തെ മില്ലിലാണ് തീപിടിത്തമുണ്ടായത്. പ്രവർത്തനം നിർത്തിയിരുന്ന സ്ഥാപനത്തിൽ നിന്ന് തീ ഉയരുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ടത് ഉടമയാണ്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി ഇല്ലാതിരുന്നതിനാൽ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല.
ടാപ്പിൽ നിന്ന് ചെറിയ ഹോസ് ഉപയോഗിച്ച് വെള്ളമെത്തിച്ച് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും തീ ആളിപ്പടർന്നു. സ്ഥാപനത്തിലെ ഗ്ലാസ് ചില്ലുകൾ പൊട്ടിത്തെറിച്ചതും സാഹചര്യം കൂടുതൽ ഗുരുതരമാക്കി. മില്ലിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയിലേക്ക് തീ പടർന്നതോടെ തീപിടിത്തത്തിന്റെ വ്യാപ്തി വർധിച്ചു.
വിവരമറിഞ്ഞെത്തിയ നാട്ടിക അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എൻജിനുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ 8.15ഓടെ തീ പൂർണമായും അണച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




