തിരുവനന്തപുരം: കോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചുകയറി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും മർദിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. രാജൻ നെറ്റോ (47) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. കുടുംബാംഗങ്ങളെ നിരന്തരം ആക്രമിക്കുന്നതിനെ തുടർന്ന് പ്രതിക്കെതിരെ നേരത്തെ കോടതി സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് ലംഘിച്ചാണ് ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറിയത്.
വീട്ടിലെത്തിയ പ്രതി ഭാര്യയെയും മകളെയും അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. രാജൻ നെറ്റോ തുമ്പ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും ഇയാൾക്കെതിരെ എട്ടോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.






