കണ്ണൂർ: കണ്ണൂർ മണ്ടൂരിൽ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിനതടവ് ശിക്ഷ. 2017-ൽ നടന്ന അപകടവുമായി ബന്ധപ്പെട്ട കേസിൽ ഏഴോം സ്വദേശിയായ ഡി. രുധീഷിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
2017 നവംബർ 4-നാണ് സംസ്ഥാനത്തെ നടുക്കിയ അപകടം നടന്നത്. പയ്യന്നൂരിൽ നിന്ന് പഴയങ്ങാടിയിലേക്ക് സർവീസ് നടത്തിയിരുന്ന ‘അൻവിത’ എന്ന സ്വകാര്യ ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് യാത്രക്കാർ മണ്ടൂരിൽ റോഡരികിൽ ഇറങ്ങി നിൽക്കുകയായിരുന്നു.
ഇതിനിടെ, അതേ ദിശയിൽ അമിതവേഗതയിൽ എത്തിയ ‘വിഘ്നേശ്വര’ എന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറുകയും തുടർന്ന് നിർത്തിയിട്ടിരുന്ന ബസിന്റെ പിന്നിൽ ഇടിക്കുകയുമായിരുന്നു.
അപകടത്തിൽ അഞ്ച് പേർ മരിക്കുകയും എട്ടിലധികം പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്.


