കൊല്‍ക്കത്ത: 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേരിട്ട പരാജയത്തിന് പിന്നാലെ പാർട്ടി വിട്ട മുൻ ക്രിക്കറ്റ് താരവും കായിക മന്ത്രിയുമായ മനോജ് തിവാരി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. മന്ത്രിസ്ഥാനം തനിക്കു വെറുമൊരു ‘ലോലിപോപ്പ്’ മാത്രമായിരുന്നുവെന്നും പ്രവർത്തനങ്ങൾ നടത്താൻ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
2021ൽ ബംഗാളിന്റെ കായിക മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാമെന്ന പ്രതീക്ഷയോടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നതെന്നും, എന്നാൽ സീനിയർ കായിക മന്ത്രി അരൂപ് ബിശ്വാസ് തന്നെ തുടർച്ചയായി അവഗണിക്കുകയും പ്രവർത്തനങ്ങളിൽ ഇടപെടൽ തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും തിവാരി പറഞ്ഞു.
2025ൽ കൊൽക്കത്തയിൽ നടന്ന ലയണൽ മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തെയും അദ്ദേഹം പരാമർശിച്ചു. സംഘാടനത്തിലെ വീഴ്ചകൾ മൂലം പരിപാടി പരാജയപ്പെട്ടുവെന്നും, തനിക്ക് പരിപാടിയിൽ ശരിയായ പങ്കാളിത്തം പോലും അനുവദിച്ചില്ലെന്നും തിവാരി ആരോപിച്ചു. പരിപാടിയുടെ വീഴ്ചകൾ നേരത്തെ തന്നെ താൻ മുന്നറിയിപ്പായി ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ കായിക നയം പരാജയമാണെന്നും അതിനാൽ പ്രതിഭയുള്ള താരങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറുകയാണെന്നും തിവാരി വിമർശിച്ചു. തനിക്കെതിരെ രാഷ്ട്രീയ ഉപയോഗം മാത്രമാണ് നടന്നതെന്നും, അഞ്ചുവർഷത്തെ രാഷ്ട്രീയ ജീവിതം നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തിവാരിയുടെ ആരോപണങ്ങളോട് തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഉയരുന്ന ഇത്തരം വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാർട്ടി വൃത്തങ്ങളുടെ സൂചന.




