തൃശ്ശൂർ: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ കെ.സി. വേണുഗോപാലിന് പിന്തുണയുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം.പി. വിൻസന്റ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വഹിക്കുന്ന പങ്കിനെ ആദരിക്കുന്നുവെന്ന് എം.പി. വിൻസന്റ് പറഞ്ഞു. എന്നാൽ കെ.സി. വേണുഗോപാലിനെ തരംതാഴ്ത്താൻ ശ്രമിക്കുന്ന സൈബർ ആക്രമണങ്ങൾ അവസാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2014-ൽ കോൺഗ്രസ് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ പാർട്ടി വലിയ പ്രതിസന്ധി നേരിട്ടപ്പോഴും കെ.സി. വേണുഗോപാൽ പ്രസ്ഥാനത്തോടൊപ്പം ഉറച്ചുനിന്ന നേതാവാണെന്ന് വിൻസന്റ് പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായപ്പോഴും പാർട്ടിയെ സംരക്ഷിക്കാൻ അദ്ദേഹം പ്രവർത്തിച്ചുവെന്നും കൂട്ടിച്ചേർത്തു. വി.ഡി. സതീശനെപ്പോലെ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ എല്ലാ യോഗ്യതകളും ഉള്ള നേതാവാണ് കെ.സി. വേണുഗോപാൽ എന്നും എം.പി. വിൻസന്റ് അഭിപ്രായപ്പെട്ടു.




