ചെന്നൈ: ചെന്നൈയിലെ മണലി വിച്ചൂരിലെ സ്വകാര്യ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. രാജീവ് ഗാന്ധി നഗരിലെ ‘ശ്രീ സത്യസായി ഓയിൽ ലൂബ്രിക്കൻസ്’ സ്ഥാപനത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. ഒരു ലക്ഷത്തോളം ലിറ്റർ എണ്ണയും ലൂബ്രിക്കന്റുകളും സൂക്ഷിച്ചിരുന്ന ഗോഡൗൺ പൂർണമായും കത്തിനശിച്ചു.
സംഭവത്തിൽ പുക ശ്വസിച്ചതിനെ തുടർന്ന് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾ ബോധരഹിതരായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തമുണ്ടായ ഉടൻ ജീവനക്കാർ സുരക്ഷിതമായി പുറത്തേക്കിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. പഴകിയ എണ്ണയും ലൂബ്രിക്കന്റുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് തീ അതിവേഗം പടർന്നത്. ഉള്ളിലുണ്ടായിരുന്ന എണ്ണക്കാനുകൾ തുടർച്ചയായി പൊട്ടിത്തെറിച്ചതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായി.
പ്രദേശമാകെ കറുത്ത പുക നിറഞ്ഞത് നാട്ടുകാരിൽ ആശങ്ക പരത്തി. കിലോമീറ്ററുകൾ അകലെയിരുന്നും പുക ദൃശ്യമായിരുന്നു. തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാൻ അഗ്നിരക്ഷാസേന മണിക്കൂറുകളോളം പരിശ്രമിച്ചു.
മണലി, എന്നൂർ, തിരുവൊട്ടിയൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകളാണ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയത്. കെമിക്കൽ മിശ്രിതങ്ങൾ ഉപയോഗിച്ചാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മണലി ന്യൂ ടൗൺ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.






