തിരുവനന്തപുരം: കേരളത്തിലെ മെഡിക്കൽ പ്രവേശന നടപടികൾക്കുള്ള സമയപരിധി നീട്ടി. ആദ്യ അലോട്ട്‌മെന്റ് പ്രകാരം ഓഗസ്റ്റ് 23 മുതൽ 28 വരെ പ്രവേശനം നേടേണ്ടിയിരുന്ന വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 5 വരെ പ്രവേശനം പൂർത്തിയാക്കാൻ അവസരം ലഭിക്കും.
പ്രവേശന നടപടികൾക്കായി ലഭിച്ചിരുന്ന ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിച്ചിരുന്നത് രണ്ട് ദിവസം മാത്രമായത് വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച് സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കാണ് കൂടുതൽ ബുദ്ധിമുട്ട് നേരിട്ടത്. ഫീസ് അടയ്ക്കുന്നതിനും ചെല്ലാൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുന്നതിനും ബാങ്ക് അവധി തടസ്സമാകുമെന്ന ആശങ്ക വിദ്യാർത്ഥികൾ ഉന്നയിച്ചിരുന്നു.
ഓണം അവധി ഉൾപ്പെടെയുള്ള സാഹചര്യം പരിഗണിച്ച് പ്രവേശന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു. പ്രവേശന സമയപരിധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ.
എൻട്രൻസ് കമ്മീഷണർ നേരത്തെ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം ഓഗസ്റ്റ് 28 വരെയായിരുന്നു പ്രവേശനത്തിനുള്ള സമയപരിധി. അവധി ദിവസങ്ങളിൽ മെഡിക്കൽ കോളേജുകളിലെ ജീവനക്കാരുടെ ലഭ്യത കുറയുന്നതും വിദ്യാർത്ഥികൾക്ക് ആശങ്കയുണ്ടാക്കിയിരുന്നു.
തുടർന്നാണ് പ്രവേശന നടപടികൾക്കുള്ള സമയപരിധി ഓഗസ്റ്റ് 28ൽ നിന്ന് സെപ്റ്റംബർ 5 വരെ നീട്ടാനുള്ള തീരുമാനം ഉണ്ടായത്. ഇതോടെ ആദ്യ അലോട്ട്‌മെന്റിൽ സീറ്റ് ലഭിച്ച എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൂടുതൽ സമയം ലഭിക്കും.




