പാലക്കാട്: മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. സംഭവത്തിൽ അച്ഛനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിനിടെ കുട്ടി സംഭവവിവരങ്ങൾ തുറന്നു പറഞ്ഞതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കുട്ടിയെ ശിശു ക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. വണ്ടിത്താവളം പ്രദേശത്താണ് സംഭവം നടന്നത്.
അച്ഛൻ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. നേരത്തെ പൊലീസെത്തിയെങ്കിലും അമ്മയും കുട്ടിയും പരാതി നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് വിഷയം ചൈൽഡ് ലൈൻ ഇടപെട്ട് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.







