ഗുജറാത്ത്: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടതിന് പിന്നാലെ വൽസാദ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്ന് കൗമാരക്കാർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വൽസാദിലെ തീരദേശ മേഖലയായ തിഥലയിൽ സായിബാബ ക്ഷേത്രത്തിന് സമീപം ഓഗസ്റ്റ് 23ന് രാത്രിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ അമ്മ വൽസാദ് സിറ്റി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
ഏകദേശം രണ്ട് വർഷം മുമ്പാണ് പെൺകുട്ടി പ്രതികളിലൊരാളുമായി ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓഗസ്റ്റ് 23ന് സായിബാബ ക്ഷേത്രത്തിന് സമീപത്തേക്ക് എത്താൻ പ്രതി പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.
പെൺകുട്ടി സ്ഥലത്തെത്തിയപ്പോൾ പ്രതിക്കൊപ്പം മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. തുടർന്ന് പെൺകുട്ടിയെ ക്ഷേത്രത്തിന് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. പിന്നീട് മൂന്നാമത്തെ സുഹൃത്തിനെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ ആരംഭിച്ചു. പുലർച്ചെ ഒന്നരയോടെ വാഡിക്ക് സമീപത്തുനിന്ന് ഭയന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നത് കണ്ടതോടെ പ്രതികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വീട്ടിലെത്തിയ ശേഷം പെൺകുട്ടി സംഭവത്തെക്കുറിച്ച് അമ്മയോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം മൂന്ന് കൗമാരക്കാരെയും പൊലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു.
കേസുമായി ബന്ധപ്പെട്ട തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



