ന്യൂഡൽഹി: പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയതായി മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികൾക്ക് പിന്തുണ തേടിയതായും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദേശീയപാത സ്ഥലമേറ്റെടുപ്പിന് ആവശ്യമായ തുകയിൽ ഇളവ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും, കടമെടുപ്പ് പരിധിയിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ ബാധ്യതകൾ സംബന്ധിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും, അവ പരിശോധിച്ച ശേഷം കടമെടുപ്പ് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അറിയിച്ചു.
മുനമ്പം വഖഫ് വിഷയത്തിൽ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കാര്യങ്ങൾ പരിശോധിക്കുമെന്നും, മുനമ്പത്തെ ജനങ്ങളെ ആരെയും ഒഴിപ്പിക്കില്ലെന്നും ഉറപ്പ് നൽകി. ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് രാഷ്ട്രീയ പ്രതികാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസന്വേഷണത്തിൽ അട്ടിമറികൾ നടന്നുവെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. അജിത് കുമാറിന്റെ ഇടപെടലുമായി ബന്ധപ്പെട്ട വിഷയം റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.





