ചെന്നൈ: പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഒരു “മോശം അയൽക്കാരൻ” ആണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. തീവ്രവാദത്തിൽ നിന്ന് സ്വന്തം ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് പൂർണ അവകാശമുണ്ടെന്നും, ആ അവകാശം എങ്ങനെ വിനിയോഗിക്കണമെന്ന് ഇന്ത്യ തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ച ജയശങ്കർ, ഇന്ത്യ എന്ത് ചെയ്യണമെന്നോ ചെയ്യരുതെന്നോ ആർക്കും നിർദേശിക്കാനാവില്ലെന്നും സ്വയം പ്രതിരോധത്തിനായി ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും പറഞ്ഞു. ഒരു രാജ്യം മനഃപൂർവ്വം പശ്ചാത്താപമില്ലാതെ തീവ്രവാദം തുടരുകയാണെങ്കിൽ, അതിനെതിരെ പ്രതികരിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ആക്രമണത്തെ തുടർന്നാണ് പാകിസ്ഥാനുമായി സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതെന്നും ജയശങ്കർ വ്യക്തമാക്കി. പതിറ്റാണ്ടുകളായി തീവ്രവാദം തുടരുന്ന സാഹചര്യത്തിൽ നല്ല അയൽപക്ക ബന്ധം സാധ്യമല്ലെന്നും, അത്തരം ബന്ധമില്ലെങ്കിൽ അതിന്റെ ഗുണങ്ങളും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് പലവിധത്തിലുള്ള അയൽരാജ്യങ്ങൾ ഉണ്ടെന്നും, ദോഷം ചെയ്യാത്ത അയൽക്കാർക്ക് ഇന്ത്യ സഹായവും സഹകരണവും നൽകാറുണ്ടെന്നും ജയശങ്കർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.




