കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ കോടതിയുടെ കസ്റ്റഡിയിൽ നിന്ന് കാണാതായ നിർണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സിജെഎം) കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന തൂവാലയാണ് കണ്ടെത്തിയത്. കോടതി പരിസരത്തുനിന്നുതന്നെയാണ് തൊണ്ടിമുതൽ കണ്ടെത്തിയതെന്നാണ് വിവരം.
മുൻപ് കേസിന്റെ വിചാരണയ്ക്കിടെ തൂവാല ഹാജരാക്കാൻ സിബിഐ ആവശ്യപ്പെട്ടപ്പോൾ, സീൽ ചെയ്ത കവറിനുള്ളിൽ തൂവാല കാണാതായതായി കണ്ടെത്തുകയായിരുന്നു. കവറിന് മുകളിൽ “തൂവാല കാണുന്നില്ല, എലി കൊണ്ടുപോയി” എന്ന കുറിപ്പ് രേഖപ്പെടുത്തിയിരുന്നതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
നിർണായക തെളിവ് ആസൂത്രിതമായി നീക്കം ചെയ്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് സിബിഐ ആരോപിച്ചത്. ഇതിനെത്തുടർന്ന് തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി സിബിഐ കോടതി സിജെഎം കോടതിയോട് നിർദേശിച്ചിരുന്നു.
കേസിലെ പ്രധാന തെളിവുകളിലൊന്നായ രക്തം പുരണ്ട തൂവാല ധർമ്മടം–അണ്ടല്ലൂർ പ്രദേശത്ത് ആർഎസ്എസ് പ്രവർത്തകരുടെ വീടിന് സമീപത്തുനിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആർഎസ്എസ് പ്രവർത്തകരിലേക്ക് തിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തൂവാല അവിടെ ഉപേക്ഷിച്ചതെന്നായിരുന്നു സിബിഐയുടെ അന്വേഷണ നിഗമനം.
2006 ഒക്ടോബർ 22-നാണ് എൻഡിഎഫ് പ്രവർത്തകനായ മുഹമ്മദ് ഫസൽ കൊല്ലപ്പെട്ടത്. സിപിഐഎം വിട്ട് എൻഡിഎഫിൽ ചേർന്നതിനെ തുടർന്നുണ്ടായ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. തലശ്ശേരി മുൻ എംഎൽഎ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ, കൊടി സുനി ഉൾപ്പെടെ എട്ട് പേരാണ് കേസിലെ പ്രതികൾ.



