തിരുവനന്തപുരം: ലഹരി വില്‍പ്പനയെ കുറിച് പൊലീസിന് വിവരം നൽകിയെന്ന സംശയത്തില്‍ വയോധികയായ അമ്മയെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മുകേഷ് (40), രാഹുല്‍ (30), ശ്രീജിത്ത് (30), നിജു (40) എന്നിവരാണ് പിടിയിലായത്. നെയ്യാറ്റിന്‍കര പൊലീസാണ് പ്രതികളെ പിടികൂടിയത്. പത്തനംതിട്ട, തമിഴ്‌നാട് ഭാഗങ്ങളില്‍ നിന്നാണ് നാലുപ്രതികളെയും പൊലീസ് പിടികൂടിയത്.
നവംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. അതിയന്നൂര്‍ സ്വദേശിനിയായ അറുപത്തിയഞ്ചുകാരിയും മകനുമാണ് ആക്രമണത്തിനിരയായത്. സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. കല്ലും ബിയര്‍ ബോട്ടിലും ഉപയോഗിച്ചായിരുന്നു ആക്രമണം. മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വയോധികയെയും ലഹരിസംഘം ആക്രമിച്ചത്.




