കല്പറ്റ: മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിലെ വീടുകൾ മേയ് 20-നകം കൈമാറണമെന്നാവശ്യപ്പെട്ട് അതിജീവിതർ. കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഫെയ്സ് വൺ ഭാഗമായി നിർമ്മാണം പുരോഗമിക്കുന്ന 178 വീടുകളാണ് മഴയ്ക്കുമുമ്പ് നൽകണമെന്ന് ആവശ്യപ്പെടുന്നത്.
മാർച്ച് 1-ന് വീടുകളുടെ താക്കോൽദാനവും പട്ടയകൈമാറ്റവും നടത്തിയിരുന്നു. വിഷുവിന് മുമ്പ് താമസം തുടങ്ങാമെന്നായിരുന്നു സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വാഗ്ദാനം. ഇതിനിടെ 40 വീടുകൾ താമസയോഗ്യമാക്കിയെങ്കിലും എല്ലാ വീടുകളും ഒരുമിച്ച് തയ്യാറായശേഷം മാത്രമേ താമസം തുടങ്ങൂവെന്ന് ദുരന്തബാധിതർ അറിയിച്ചു.
ഇപ്പോൾ സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കുടിവെള്ള വിതരണം, പൈപ്പ്‌ലൈൻ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികൾ പുരോഗമിക്കുകയാണ്. അഞ്ച് സോണുകളിലായി 10 പ്ലാന്റുകൾ നിർമ്മിക്കുന്നുണ്ട്. കൂടാതെ കുടിവെള്ള സംഭരണിയിൽ നിന്ന് വീടുകളിലേക്കുള്ള പൈപ്പ്‌ലൈൻ ജോലികളും നടക്കുന്നു. ചില സോണുകളിൽ വീടുകളുടെ അവസാനഘട്ട മിനുക്കുപണികളും തുടരുകയാണ്.
മഴയ്ക്കുമുമ്പ് താമസം തുടങ്ങാനാകാത്ത പക്ഷം ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാകുമെന്ന ആശങ്കയിലാണ് ദുരന്തബാധിതർ. ഫെയ്സ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് ശേഷം ജില്ലാഭരണകൂടത്തെ സമീപിച്ച് ആവശ്യവുമായി മുന്നോട്ടുവന്നതായി അവർ അറിയിച്ചു. യോഗത്തിൽ വി. രമേഷ്, ആർ. ബ്രഷ്നോവ്, കെ.എസ്. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.




