ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസിൽ പ്രതികളായ ഡോക്ടർമാരെ ഉൾപ്പെടുത്തി അന്വേഷണ ഏജൻസി പുതിയ കുറ്റപത്രം സമർപ്പിച്ചു. നൗഗാം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പത്ത് പേരെയാണ് പ്രതികളാക്കി ചാർജ് ചെയ്തത്. ഡോക്ടർ എന്ന തിരിച്ചറിയൽ മറയാക്കി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും ഉന്നത വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യമിട്ട് സംഘത്തിൽ ചേർത്തതുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ബന്ധപ്പെട്ട ഭീകരസംഘത്തെ പൂർണമായി പിടികൂടിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം നവംബർ 10-ന് വൈകിട്ട് 6.52ഓടെ ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപമാണ് സ്ഫോടനം നടന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം ട്രാഫിക് സിഗ്നലിൽ നിർത്തിയിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. വൈറ്റ് ഹ്യുണ്ടായ് i20 കാർ ഉപയോഗിച്ചായിരുന്നു സ്ഫോടനം. സംഭവത്തിൽ 12 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപ വാഹനങ്ങൾക്കും തീപിടിച്ചു.
ഡോ. മുസമ്മിൽ അഹമ്മദ് ഗനായി, അദീൽ അഹമ്മദ് റാത്തർ എന്നിവരാണ് പ്രധാന പ്രതികൾ. ഇവർക്ക് അഫ്ഗാനിസ്ഥാനിൽ നിന്ന് പരിശീലനം ലഭിച്ചതായും ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട വീഡിയോകൾ വിദേശത്ത് നിന്ന് ലഭിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.




