കൽപറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ രണ്ടാം ഘട്ട നിർമ്മാണം മന്ദഗതിയിലാണെന്ന് ആരോപണം. നിർമാണ പ്രവർത്തനങ്ങൾ വൈകുന്നതോടെ പുനരധിവാസം അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് ദുരിതബാധിതർ.
മഴയ്ക്ക് മുൻപ് വീടുകളിൽ താമസസൗകര്യം ഒരുക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് കുടുംബങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ സോൺ അഞ്ചിൽ ഉൾപ്പെടെ നിരവധി വീടുകളുടെ വാർപ്പ്, പ്ലംബിംഗ്, വയറിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല.
മുമ്പ് രണ്ടായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിച്ചിരുന്നിടത്ത് ഇപ്പോൾ 600 ഓളം പേർ മാത്രമാണ് ജോലിയിൽ തുടരുന്നത്. ഇതോടെ രണ്ടാം ഘട്ടത്തിലെ 149 വീടുകളുടെ നിർമാണം കാര്യമായ വേഗതയില്ലാതെ മുന്നോട്ട് പോകുന്നതായാണ് റിപ്പോർട്ട്.
തൊഴിലാളികളുടെ കുറവാണ് പദ്ധതിയുടെ പ്രധാന പ്രതിസന്ധിയെന്ന് വിലയിരുത്തുന്നു. തൊഴിലാളികളുടെ എണ്ണം കൂട്ടണമെന്ന് മന്ത്രിമാരായ ടി. സിദ്ദീഖ്, കെ.എം. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ നിർദേശം നൽകിയിരുന്നെങ്കിലും ഫലം കാണാത്തതായും പറയുന്നു.
കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ നിർമ്മാണം കൂടുതൽ വൈകുമോ എന്ന ആശങ്കയും ദുരിതബാധിതർ ഉയർത്തുന്നു. പദ്ധതിയുടെ വേഗം വർധിപ്പിക്കണമെന്നാണ് ആവശ്യം.




