തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചു. സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചതായും കർഷകർക്ക് കുടിശ്ശിക തുക എത്രയും വേഗം വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ബോർഡുകളിലും കോർപ്പറേഷനുകളിലും മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായി ഇപ്പോഴും തുടരുന്ന ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമാനുസൃത നടപടികളിലൂടെ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കും. ഒഴിവാകുന്ന സ്ഥാനങ്ങളിലേക്ക് പിന്നീട് പുതിയ നിയമനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. നവീൻ ബാബുവിന്റെ മകൾക്ക് പ്രത്യേക കേസായി പരിഗണിച്ച് ആശ്രിത നിയമനം നൽകാൻ റവന്യൂ വകുപ്പിന് നിർദേശവും നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏർപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.






