കൊച്ചി: എഡിജിപി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു. ഡിജിപിയായി നിയമിക്കുന്നതിന് മുമ്പ് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാണെന്നും സർക്കാർ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
എസ്. ശ്രീജിത്തിനെതിരായ രണ്ട് ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ സ്ഥാനക്കയറ്റ തീരുമാനം എടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസിലും ബോഡി ബിൽഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലും ഇതുവരെ വിജിലൻസ് ക്ലിയറൻസ് ലഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ കേസുകൾ പരിഗണനയിലിരിക്കെ ചട്ടങ്ങൾ ലംഘിച്ചാണ് സ്ഥാനക്കയറ്റം നൽകിയതെന്ന വിമർശനവും കോടതി ഉന്നയിച്ചു.
ഡിജിപി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങാനിരിക്കെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ. ഫയർഫോഴ്സ് മേധാവിയായിരുന്ന ഡിജിപി റാങ്ക് ഉദ്യോഗസ്ഥൻ നിതിൻ അഗർവാളിന്റെ വിരമിക്കലിനെ തുടർന്നാണ് ഒഴിവ് ഉണ്ടായത്.
സീനിയോറിറ്റി പ്രകാരം അടുത്ത ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിത് നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അതിന് പിന്നാലെയുള്ള എം.ആർ. അജിത് കുമാർ ആലപ്പുഴ രക്ഷാപ്രവർത്തന കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുമാണ്. ഈ സാഹചര്യത്തിലാണ് അടുത്ത മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ എസ്. ശ്രീജിത്തിനെ ഡിജിപി സ്ഥാനത്തേക്ക് സർക്കാർ തെരഞ്ഞെടുത്തത്.


