മലപ്പുറം: ഒഴൂർ അയ്യായയിൽ മുസ്ലിം ലീഗ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. അയ്യായ ജുമാമസ്ജിദിന് സമീപത്തെ ശിഹാബ് തങ്ങൾ സ്മാരക മുസ്ലിം ലീഗ് ഓഫീസാണ് കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ലീഗ് ഓഫീസ് കത്തിയതായി കണ്ടെത്തിയത്. ഓഫീസിനകത്തുള്ള ഫർണിച്ചറുകളും, സ്പീക്കർ സെറ്റുകളും മറ്റും കത്തിനശിച്ചിട്ടുണ്ട്.
ഓഫീസിലെ ഷട്ടർ ഉയർത്തിയാണ് തീ വെച്ചതെന്ന് കരുതപ്പെടുന്നു.വെള്ളിയാഴ്ച രാത്രി രണ്ട് മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് ജുമുഅത്ത് പള്ളിയുടെയും, ഓഫീസിനടുത്ത വീട്ടിലെയും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. താനൂർ പോലീസെത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഓഫീസിനോടടുത്ത് ഹോട്ടലും മറ്റ് കടകളും ഉണ്ടെങ്കിലും അവക്കൊന്നും അപകടം സംഭവിച്ചിട്ടില്ല. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ചിലർ കരുതിക്കൂട്ടി നടത്തിയ അക്രമമാണെന്നും യു ഡി എഫിന്റെ അഭൂതപൂർവ്വമായ വിജയത്തിൽ അസൂയപൂണ്ടവരായിരിക്കാം ഇതിന് പിന്നിലെന്നും യു ഡി എഫ് നേതാക്കൾ പറഞ്ഞു.
മലപ്പുറം സ്പെഷ്യൽ ബ്രാഞ്ച് പോലീസ് , മലപ്പുറം ഡി.വൈ.എസ് .പി , താനൂർ ഡി.വൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി.മലപ്പുറത്തുനിന്നും ഡോഗ് സ്കോഡും, വിരലടയാള വിദഗ്ധരുമെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയും മുസ്ലിം ലീഗ് കമ്മിറ്റിയും സംഭവത്തിൽ ശക്തിയായി പ്രതിഷേധിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി പി അബ്ദുൽ ഹമീദ് എം.എൽ.എ സ്ഥലം സന്ദർശിച്ചു. പ്രതികളെ കണ്ടെത്തെണമെന്നും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.




