തിരുവനന്തപുരം: മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സെക്രട്ടറി സ്ഥാനത്ത് നിന്ന് താൻ മാറുമെന്നത് ചിലരുടെ ആഗ്രഹവും സ്വപ്നവുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
“ഞാൻ ഉൾപ്പെടെ എങ്ങനെ മാറണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്തും. ഒരാൾ മാറുന്നതുകൊണ്ടല്ല മാറ്റം ഉണ്ടാകുന്നത്, എല്ലാവരുടെയും മാറ്റമാണ് ഉദ്ദേശിക്കുന്നത്,” എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര കമ്മിറ്റി നിർദേശിച്ചിട്ടില്ലെന്ന തന്റെ ആദ്യ പ്രതികരണത്തിലും അദ്ദേഹം വിശദീകരണം നൽകി. കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം വായിച്ചപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും, ‘ഇല്ല’ എന്ന നിലയിൽ ഉറപ്പിച്ച് പറഞ്ഞതല്ലെന്നും അദ്ദേഹം തിരുത്തി.
തിരഞ്ഞെടുപ്പ് തോൽവിയിൽ ഒരു വ്യക്തിയുടെ മാത്രം പിഴവാണ് കാരണമെന്ന് കാണുന്നില്ലെന്നും അതാണ് പാർട്ടിയുടെ നിലപാടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് ഉണ്ടായ ദൗർബല്യങ്ങൾ സംസ്ഥാന കമ്മിറ്റിക്കും പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ ഇക്കാര്യം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




