കഴിഞ്ഞ ദിവസങ്ങളിൽ അർധരാത്രിയുടെ വിജനതയിൽ പെട്ടെന്നാണ് ആ ശബ്ദം ഉയർന്നുകേട്ടത്; മൊബൈൽ ഫോണുകളിൽ നിന്നുവന്ന അസാധാരണമായ അലാറം സന്ദേശം കേട്ട് ജനങ്ങൾ ഞെട്ടിയുണർന്നു. ഫോണിലേക്ക് എത്തിയ കോൾ ആണോ അതോ മറ്റെന്തെങ്കിലും അപകടമാണോ എന്നറിയാതെ പരിഭ്രാന്തരായി ഫോൺ എടുത്തു നോക്കിയപ്പോഴാണ് പലരും അതൊരു പെരുമഴ മുന്നറിയിപ്പാണെന്ന് തിരിച്ചറിഞ്ഞത്. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ മുഴുവൻ മൊബൈൽ ഫോണുകളിലേക്കും ഈ സുരക്ഷാ മുന്നറിയിപ്പ് എത്തിയിരുന്നു. എന്നാൽ ഉറക്കച്ചടവിൽ കേട്ട ഈ ഭീതിജനകമായ അലാറം ശബ്ദം എവിടെനിന്നാണ് വന്നതെന്നും ആരാണ് അയച്ചതെന്നും ഇപ്പോഴും പലരിലും വലിയ സംശയമായി ശേഷിക്കുന്നു.
പെരുമഴക്കാലത്ത് ഇത്തരം സന്ദേശങ്ങൾ എത്തുമ്പോൾ അത് അവഗണിക്കാതെ ജാഗ്രതയോടെ ഇരിക്കണമെന്ന് അധികൃതർ പറയുന്നു. ഉറങ്ങിക്കിടക്കുന്നവരെ ഉൾപ്പെടെ ഉണർത്തി നിങ്ങൾ ദുരന്തസാധ്യതയുള്ള പ്രദേശത്താണ് ഇപ്പോഴുള്ളത് എന്ന് അറിയിക്കാനും മുന്നറിയിപ്പു ലഭിച്ചില്ലെന്ന പരാതി ഒഴിവാക്കാനുമാണ് ഇത്തരം അലർട്ടുകൾ നൽകുന്നതെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നുണ്ട്.
ഉറക്കത്തിൽ ഞെട്ടിച്ചുണർത്തുന്ന ഈ ശബ്ദം മഴ മുന്നറിയിപ്പുകളോ മറ്റ് അത്യാഹിത സന്ദേശങ്ങളോ ആണെന്ന് പലപ്പോഴും തിരിച്ചറിയാൻ വൈകാറുണ്ട്. എന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട മേഖലകളിലുള്ളവരുടെ ഫോണുകളിലേക്കാണ് ഇത്തരം അടിയന്തര സന്ദേശങ്ങളെത്തുന്നത്. അതിനാൽ ഈ മുന്നറിയിപ്പുകളെ ഒരിക്കലും നിസ്സാരമായി കാണരുത്.
കേന്ദ്ര സർക്കാർ നടപ്പാക്കിയ ‘സചേത് ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം’ വഴിയാണ് ഇത്തരം സന്ദേശങ്ങൾ അയക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ കഴിയുന്നവരെ അപകടങ്ങളെക്കുറിച്ച് കൃത്യസമയത്ത് അറിയിച്ച് സുരക്ഷിതരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കോടിക്കണക്കിന് ആളുകളിലേക്ക് ഒരേസമയം മുന്നറിയിപ്പ് എത്തിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ 2026 മേയിലാണ് കേന്ദ്രസർക്കാർ രാജ്യവ്യാപകമായി ഈ മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം ആദ്യമായി പരീക്ഷിക്കുന്നത്. കോടിക്കണക്കിനു മൊബൈലുകളിലേക്ക് അസാധാരണ ശബ്ദത്തോടെ ഒരേസമയം അലർട്ടുകൾ നൽകാൻ കഴിയുന്നതാണ് നാഷനൽ ഡിസാസ്റ്റർ അലർട്ട് പോർട്ടലായ ‘സചേത്’ എന്ന സംവിധാനം. അസാധാരണ ശബ്ദത്തോടെയാണ് ഈ അലാറം വരുന്നത്.
പ്രകൃതി ദുരന്തങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ ജനങ്ങൾക്ക് അതിവേഗം മുന്നറിയിപ്പു നൽകാനുള്ള സംവിധാനമാണിത്. പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ചുഴലിക്കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്കു തത്സമയം വിവരം നൽകാൻ ഇതിലൂടെ സാധിക്കും. സാധാരണ എസ്എംഎസ് സന്ദേശങ്ങളിൽനിന്നു വ്യത്യസ്തമായി, ഫോൺ സൈലന്റ് മോഡിലോ ‘ഡു നോട്ട് ഡിസ്റ്റർബ്’ മോഡിലോ ആണെങ്കിൽ പോലും, ഈ മുന്നറിയിപ്പ് എത്തുമ്പോൾ ഫോൺ ഉച്ചത്തിൽ ശബ്ദിക്കുകയും സ്‌ക്രീനിൽ സന്ദേശം തെളിയുകയും ചെയ്യും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ജിയോ ടാർഗറ്റിങ് വഴിയാണ് ബാധിതപ്രദേശങ്ങളിൽ മാത്രമായി മുന്നറിയിപ്പു സന്ദേശം എത്തിക്കുന്നത്. നിരവധി പ്രാദേശിക ഭാഷകളിലും സന്ദേശം അയയ്ക്കാൻ കഴിയും.
കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ ‘സി-ഡോട്ട്’ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്ലാറ്റ്ഫോമാണ് ‘സചേത്’. ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ നിർദേശിച്ച കോമൺ അലർട്ടിങ് പ്രോട്ടോക്കോൾ എന്ന ക്യാപ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെല്ലായിടത്തും ഈ സംവിധാനം ഇപ്പോൾ പ്രവർത്തനസജ്ജമാണെങ്കിലും മിക്കവർക്കും ഇതിനെ പറ്റി ധാരണയില്ലെന്നതാണ് യാഥാർത്ഥ്യം.
ക്യാപ് പ്രകാരം എല്ലാ പുതിയ ഫോണുകളിലും ഇത്തരം മുന്നറിയിപ്പുകൾ സ്വീകരിക്കാനുള്ള സംവിധാനമുണ്ട്. പരിമിതമായ സ്ഥലത്തു മാത്രം മുന്നറിയിപ്പു കൊടുക്കാനും ഇതുവഴി കഴിയും. മുന്നറിയിപ്പു തയാറാക്കേണ്ട ഏജൻസി അതായത് മഴയെങ്കിൽ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു തയാറാക്കി ദുരന്തനിവാരണ അതോറിറ്റിക്കു കൈമാറുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്ന് അതോറിറ്റി ഫീൽഡിലെ സ്ഥിതിഗതികൾ കൂടി പരിശോധിച്ച ശേഷമാണ് സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നത്. ക്യാപ് അഗ്രഗേറ്റർ ആയ സി-ഡോട്ടിന്റെ ഹബിലേക്കും തുടർന്ന് സർവീസ് പ്രൊവൈഡർമാരുടെ ഡെസ്പാച്ച് സെന്ററുകളിലേക്കും മുന്നറിയിപ്പു സന്ദേശം എത്തും. അവരാണ് ഫോണുകളിലേക്കു സന്ദേശം അയയ്ക്കുന്നത്. ഒരാൾ ഫോൺ വിളിക്കുകയോ, വാട്‌സാപ് നോക്കുകയോ ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും അതിനെ എല്ലാം ഒരു നിമിഷം നിർത്തലാക്കി സ്‌ക്രീനിൽ മുന്നറിയിപ്പു സന്ദേശം തെളിയുന്ന സംവിധാനമാണു സജ്ജമാക്കിയിരിക്കുന്നത്. വളരെ ക്രിട്ടിക്കലായ സമയങ്ങളിൽ മാത്രമേ ഇത്തരം സന്ദേശ സംവിധാനം ഉപയോഗിക്കുകയുള്ളുവെന്നു ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നുണ്ട്.
ഇപ്പോൾ മൊബൈലിൽ വരുന്ന ഈ മുന്നറിയിപ്പ് ഇനി ടിവിയിലേക്ക് വരും
മഴ മുന്നറിയിപ്പുകൾക്ക് പണ്ട് ഉപയോഗിച്ചിരുന്ന സൈറനുകൾക്ക് കൃത്യമായ പരിമിതികളുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ 126 സൈറനുകൾ മാത്രമുള്ളതു കൊണ്ട് അതു പര്യാപ്തമല്ല. സോഷ്യൽ മീഡിയ വഴിയുള്ള മുന്നറിയിപ്പുകളാകട്ടെ പലപ്പോഴും അടിയന്തര സാഹചര്യങ്ങളിൽ ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ പോകാറുമുണ്ട്. എന്നാൽ, വ്യക്തിഗത തലത്തിൽ അതിവേഗം മുന്നറിയിപ്പുകൾ എത്തിക്കുന്നതിൽ ‘സചേത്’ സംവിധാനം വൻ വിജയമാണ്. നിലവിൽ മൊബൈൽ ഫോണുകളിൽ ലഭ്യമാകുന്ന ഈ സേവനം, വൈകാതെ ടെലിവിഷൻ സംപ്രേഷണങ്ങളെ തടസ്സപ്പെടുത്തി തത്സമയ സന്ദേശങ്ങളായി മുന്നറിയിപ്പ് നൽകുന്ന തരത്തിലേക്ക് വികസിക്കുകയാണ്. ഏതെങ്കിലും ഒരു നിശ്ചിത പ്രദേശത്ത് മാത്രമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് (ഉദാഹരണത്തിന് ടാങ്കർ ലോറി അപകടങ്ങൾ) അവിടുത്തെ ആളുകളിലേക്ക് മാത്രം കൃത്യമായി മുന്നറിയിപ്പ് എത്തിക്കാനും ഇതിലൂടെ സാധിക്കും. അങ്ങനെ അതിലൂടെയുള്ള യാത്രകളും മറ്റും ആളുകൾക്ക് ക്രമീകരിക്കാം. രാത്രിയിലെ ഉറക്കം കെടുത്തുന്ന ഒന്നായി കാണാതെ, ദുരന്തമുഖങ്ങളിൽ ജീവൻ രക്ഷിക്കാനായി ഒരുക്കിയിരിക്കുന്ന ഈ സാങ്കേതിക ജാഗ്രതാ നിർദേശങ്ങളെ ഗൗരവത്തോടെ കാണുകയും അതനുസരിച്ച് ജാഗ്രത പാലിക്കുകയുമാണ് നമ്മൾ ചെയ്യേണ്ടത്.


