കോട്ടയം: അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ ഇരട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരൻ രജിയെയും അതിക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് പ്രതി സജി പോലീസിന്റെ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഏപ്രിൽ നാലിന് നടന്ന സംഭവത്തിന് ശേഷം യാതൊരു കുറ്റബോധവുമില്ലാതെ പ്രതി നാട്ടിൽ സ്വതന്ത്രമായി കഴിഞ്ഞതും അന്വേഷണ സംഘത്തെ അതിശയിപ്പിച്ചു.
സഹോദരൻ രജിയുമായുണ്ടായ തർക്കമാണ് കൊലപാതകത്തിന് വഴിവെച്ചത്. മദ്യപിച്ചെത്തിയ രജിയുമായി ഭക്ഷണത്തിനിടെ വാക്കുതർക്കം ഉണ്ടായപ്പോൾ സജി പ്രകോപിതനായി. മർദ്ദനമേറ്റ് അവശനായ രജിയെ കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സഹോദരൻ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് സജി അമ്മയിലേക്ക് തിരിഞ്ഞത്.
മകനെ രക്ഷിക്കാൻ ശ്രമിച്ച മേരിക്കുട്ടിയെ സജി ക്രൂരമായി മർദ്ദിച്ചു. ഇടിയേറ്റ് ബോധരഹിതയായ അമ്മയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് മരണത്തിന് ഇടയാക്കിയത്. കൊലപാതകത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും രണ്ട് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ചുവെച്ചതായി പോലീസ് പറയുന്നു.
തുടർന്ന് വീടിന് സമീപമുള്ള വിറകുപുരയിലെ ചെറിയ ഇടവഴിയിൽ പച്ചനെറ്റും തുണിയും ഉപയോഗിച്ച് മൃതദേഹങ്ങൾ മറച്ചുവെച്ചു. മൃഗങ്ങൾ ആക്രമിക്കാതിരിക്കാൻ മുകളിൽ ഭാരമുള്ള വസ്തുക്കളും കയറ്റിവെച്ചിരുന്നു. മൂന്നാം ദിവസം അർദ്ധരാത്രിയിൽ മുൻപ് ചാണകക്കുഴിയുണ്ടായിരുന്ന സ്ഥലത്ത് കുഴിയെടുത്ത് മൃതദേഹങ്ങൾ കുഴിച്ചുമൂടി. മൃതദേഹങ്ങൾ വേഗത്തിൽ അഴുകാൻ കുമ്മായം ഉപയോഗിച്ചതായും പ്രതി സമ്മതിച്ചു.
സംഭവത്തിന് ശേഷം ഏകദേശം 25 ദിവസത്തോളം സജി സംശയമുണർത്താതെയാണ് നാട്ടിൽ കഴിഞ്ഞത്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുകയും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയും, ഉടൻ വിവാഹിതനാകുമെന്ന് നാട്ടുകാരെ അറിയിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ പെരുമാറ്റം പോലീസിനെയും അമ്പരപ്പിച്ചിരിക്കുകയാണ്.
സജിയുടെ അച്ഛന്റെ എട്ട് വർഷം പഴക്കമുള്ള തിരോധാനവുമായി ബന്ധപ്പെട്ടും പോലീസ് സംശയം പ്രകടിപ്പിച്ചു. കേസ് വീണ്ടും സജീവമാക്കിയിട്ടുണ്ടെന്നും പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ അതിലും വ്യക്തത വരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിലവിൽ ഇരട്ടക്കൊലപാതക കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനാണ് അന്വേഷണം പുരോഗമിക്കുന്നത്.




