തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജൂൺ 30 വരെ വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിയമസഭയിൽ അറിയിച്ചു. മൺസൂൺ ആരംഭിച്ചിട്ടും മഴ ശക്തമാകാത്തതും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളെന്ന് മന്ത്രി വ്യക്തമാക്കി.
ജൂൺ ഒന്നിന് മൺസൂൺ കേരളത്തിലെത്തിയെങ്കിലും ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ വൈദ്യുതി ഉപയോഗം പ്രതീക്ഷിച്ചതിലും ഉയർന്ന നിലയിലാണ്. ഇതോടെ പ്രതിദിന വൈദ്യുതി ഉപഭോഗത്തിൽ ഏകദേശം 10 ദശലക്ഷം യൂണിറ്റിന്റെ വർധനവുണ്ടായതായും മന്ത്രി പറഞ്ഞു.
ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ സംസ്ഥാനത്തിന് ഏകദേശം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നേരിടേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വേനൽക്കാല വൈദ്യുതി ക്ഷാമം മറികടക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ‘സ്വാപ്പ്’ കരാർ പ്രകാരം വാങ്ങിയ വൈദ്യുതി ജൂൺ 15 മുതൽ തിരികെ നൽകേണ്ട സാഹചര്യമാണുള്ളത്.
കരാർ വ്യവസ്ഥകൾ പ്രകാരം ഈ വൈദ്യുതി മടക്കി നൽകുന്നത് ഒഴിവാക്കാനാകില്ലെന്നും, ഇതാണ് നിലവിലെ വൈദ്യുതി ലഭ്യതയെ കൂടുതൽ ബാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
പ്രതിസന്ധി മറികടക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.






