ദുബായ്: അടുത്തവർഷം മുതൽ യുഎഇയിൽ പഞ്ചസാര ചേർത്ത പാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി സംവിധാനം പ്രാബല്യത്തിൽ വരുന്നു. പാനീയങ്ങളിലെ പഞ്ചസാരയുടെ അളവനുസരിച്ച് നികുതി നിരക്ക് വ്യത്യാസപ്പെടുന്ന തരത്തിലാണ് പുതിയ നിയമം.
100 മില്ലിലിറ്ററിൽ 8 ഗ്രാമിലധികം പഞ്ചസാരയുള്ള പാനീയങ്ങൾക്ക് ഉയർന്ന നികുതിയും, 5 മുതൽ 8 ഗ്രാം വരെ പഞ്ചസാരയുള്ളവയ്ക്ക് മിതമായ നികുതിയും, 5 ഗ്രാമിൽ താഴെയുള്ളവയ്ക്ക് കുറഞ്ഞ നികുതിയും ഈടാക്കും. അതേസമയം, കൃത്രിമ മധുരം മാത്രം ഉപയോഗിക്കുന്നതോ പഞ്ചസാര ചേർക്കാത്തതോ ആയ പാനീയങ്ങൾക്കു നികുതി ബാധകമാകില്ല. നിലവിലുള്ള 100 ശതമാനം നികുതി എനർജി ഡ്രിങ്കുകൾക്കായി തുടരും.
പാനീയങ്ങളിലെ പഞ്ചസാരയുടെയും മധുരവസ്തുക്കളുടെയും അളവ് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് (Certificate of Conformity) നിർമ്മാതാക്കളും ഇറക്കുമതിക്കാരും നിർബന്ധമായും നേടേണ്ടതുണ്ട്. പൗരന്മാരുടെ ആരോഗ്യ സംരക്ഷണവും പഞ്ചസാരയുടെ അമിത ഉപഭോഗം കുറയ്ക്കുന്നതുമാണ് ഈ പുതിയ നികുതി സംവിധാനം നടപ്പിലാക്കുന്നതിന്റെ പ്രധാന ലക്ഷ്യമെന്ന് ഫെഡറൽ നികുതി അതോറിറ്റി വ്യക്തമാക്കി.




