അന്തരിച്ച പോപ് ഗായകൻ മൈക്കൽ ജാക്‌സണെതിരെ വീണ്ടും ഗുരുതര ലൈംഗിക പീഡനാരോപണങ്ങൾ ഉയർന്നു. നാല് സഹോദരങ്ങളാണ് ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്. ജാക്‌സന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കളും മറ്റ് കാര്യങ്ങളും കൈകാര്യം ചെയ്യുന്ന എസ്റ്റേറ്റിനെതിരെ ഇവർ സിവിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിലാണ് ഹർജി സമർപ്പിച്ചത്. പരാതിക്കാർ ദി ന്യൂ യോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തോടെയാണ് വിഷയം വീണ്ടും ശ്രദ്ധ നേടുന്നത്.
ന്യൂജേഴ്‌സി സ്വദേശികളായ മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണ് പരാതിക്കാർ. 2000-കളിൽ ജാക്‌സൺ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. കൺസർട്ട് ടൂറുകളിൽ ഒപ്പം സഞ്ചരിക്കുമ്പോഴും, സ്വന്തം കുട്ടികളുമായി ഇവരുടെ വീട് സന്ദർശിക്കുമ്പോഴും പീഡനം നടന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരുടെ പിതാവ് ജാക്‌സൺ താമസിച്ചിരുന്ന ആഡംബര ഹോട്ടലിൽ ജോലി ചെയ്തിരുന്നതിലൂടെ കുടുംബത്തിന് അദ്ദേഹവുമായി അടുത്ത ബന്ധം ഉണ്ടായി.
കുട്ടിക്കാലത്ത് നടന്ന ഈ സംഭവങ്ങളെ കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. കുട്ടികളെ മയക്കുമരുന്ന് നൽകി വർഷങ്ങളോളം പീഡിപ്പിച്ചുവെന്നും, ചിലർക്കത് സംഭവിക്കുമ്പോൾ ഏഴോ എട്ടോ വയസ്സ് മാത്രമായിരുന്നുവെന്നും ആരോപിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ചും, ഇരകളുടെ വീടുകളിലും ഈ പീഡനങ്ങൾ നടന്നുവെന്നാണ് പരാതിക്കാർ പറയുന്നു. സഹോദരങ്ങൾക്കും മാതാപിതാക്കൾക്കും അറിയാതിരിക്കാനായി മാനസികമായി നിയന്ത്രിച്ചിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആരോപണങ്ങൾ തള്ളി ജാക്‌സന്റെ എസ്റ്റേറ്റ് രംഗത്തെത്തി. പണം തട്ടാനുള്ള ശ്രമമാണ് ഹർജിയെന്നാണ് അവരുടെ നിലപാട്. ഇത്രയും വർഷങ്ങൾക്കിപ്പുറം മാത്രമാണ് പരാതിയുമായി മുന്നോട്ടുവന്നതെന്നും അവർ ചോദ്യം ചെയ്തു. 15 വർഷങ്ങൾക്ക് മുൻപ് അന്തരിച്ച ജാക്‌സണെ മരണശേഷവും ലക്ഷ്യമിടുന്നത് അദ്ദേഹത്തിന്റെ പ്രശസ്തിയും വിജയവുമാണെന്നും എസ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ മാർട്ടിൻ സിംഗർ വ്യക്തമാക്കി.




