ന്യൂഡൽഹി: മുല്ലപ്പെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ സുപ്രീംകോടതിയിൽ പുരോഗമിക്കുന്നതിനിടെ കേസിൽ ഹാജരാകാൻ കേരളം പുതിയ സ്പെഷ്യൽ കൗൺസലിനെ നിയമിച്ചു. പ്രമുഖ അഭിഭാഷകൻ റോയ് ഏബ്രഹാമിനെയാണ് സംസ്ഥാന സർക്കാർ സ്പെഷ്യൽ കൗൺസലായി നിയമിച്ചത്.
കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും വിവിധ ട്രിബ്യൂണലുകളിലും പരിഗണിക്കുന്ന അന്തർസംസ്ഥാന നദീജല തർക്ക കേസുകളിലും റോയ് ഏബ്രഹാം സംസ്ഥാനത്തിനുവേണ്ടി ഹാജരാകും. സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് ഏബ്രഹാം ഹാജരാകുമെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന നദീജല തർക്ക കേസുകളിൽ ഹാജരാകാൻ അഭിഭാഷകൻ ജി. പ്രകാശിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ലാവലിൻ ഉൾപ്പെടെയുള്ള കേസുകളിലും അദ്ദേഹം സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായിട്ടുണ്ട്. റോയ് ഏബ്രഹാമിനെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിൽ ജി. പ്രകാശിനെ സ്ഥാനത്തുനിന്ന് മാറ്റിയതായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ പ്രകാശിന് പകരമായാണ് റോയ് ഏബ്രഹാമിനെ നിയമിച്ചതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
കേരളത്തെ സംബന്ധിച്ച് നിർണായകമായ മുല്ലപ്പെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ നിലവിൽ സുപ്രീംകോടതിയിൽ പുരോഗമിക്കുകയാണ്. ജലസേചന വകുപ്പ് ചീഫ് എൻജിനീയർ ആർ. പ്രിയേഷിന്റെ എതിർവിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസം വരെ കേസിൽ സംസ്ഥാനത്തിനുവേണ്ടി ഹാജരായത് ജി. പ്രകാശായിരുന്നു. ഇതിനിടെയാണ് പുതിയ സ്പെഷ്യൽ കൗൺസലിനെ നിയമിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.
1992 മുതൽ സുപ്രീംകോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന റോയ് ഏബ്രഹാം എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.



