ഷില്ലോങ്: മേഘാലയയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. റി-ഭോയ് ജില്ലയിലെ മഹാതി പ്രദേശത്താണ് സംഭവം.പ്രദേശത്തുകൂടി പോയിരുന്ന സ്കൂൾ കുട്ടികളാണ് അസാധാരണമായി തോന്നിയ സ്ഥലത്ത് പരിശോധിച്ചതോടെ കുഞ്ഞിനെ കണ്ടെത്തിയത്.
തുടർന്ന് അവർ കുഞ്ഞിനെ പുറത്തെടുത്ത് സമീപത്തെ മഹാതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞിന്റെ നില ഗുരുതരമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ നോങ്പോ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രദേശത്ത് വ്യാപക പ്രതിഷേധവും ആശങ്കയും ഉയർന്നു. കേസിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഎൻഎസ് സെക്ഷൻ 93, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ സെക്ഷൻ 75 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.




