ഇടുക്കി: ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ കോൺഗ്രസിന്റെ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതികരണവുമായി ധീരജിന്റെ പിതാവ് രാജേന്ദ്രൻ രംഗത്തെത്തി. ഇത്രയും നീചമായ നടപടി നടക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും, കേസിലെ പ്രതികൾ ഇപ്പോഴും സമൂഹത്തിൽ സ്വതന്ത്രമായി നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേസ് നടപടികൾ ബോധപൂർവം വൈകിപ്പിക്കുന്നുവെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. കോൺഗ്രസ് അനുഭാവിയായിരുന്നിട്ടും പാർട്ടിയിൽ നിന്ന് ഒരു നേതാവും തന്നെ ആശ്വസിപ്പിക്കാൻ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും, ഇനി കോടതിയിലാണ് പ്രതീക്ഷയെന്നും രാജേന്ദ്രൻ പറഞ്ഞു.
അതേസമയം, നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയ നടപടിക്കെതിരെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രൂക്ഷ വിമർശനം ഉന്നയിച്ചു. കൊലക്കേസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്ന് അദ്ദേഹം ആരോപിച്ചു. നിയമപരമായി കേസിനെ മുന്നോട്ട് കൊണ്ടുപോയി പ്രതിക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ നിഖിൽ പൈലിയാണ് ഒന്നാം പ്രതി. ശനിയാഴ്ചയാണ് ഇയാളെ ഉൾപ്പെടെ അഞ്ചുപേരെ ഇടുക്കി ഡിസിസി കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തത്. ഈ നടപടിയോടെയാണ് രാഷ്ട്രീയ വിവാദം ശക്തമായത്.






