കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പ് സംഘത്തെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. മൂന്ന് പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
ലോൺ ആപ്പ് ഭീഷണിയെ തുടർന്നാണ് നിതിന്റെ മരണമെന്ന ആരോപണം കോളേജ് അധികൃതർ ശക്തിപ്പെടുത്തുന്നുണ്ട്. എന്നാൽ, പ്രിൻസിപ്പൽ ചേമ്പറിൽ നിതിൻ കൂട്ടവിചാരണയ്ക്ക് വിധേയനായിരുന്നുവെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഒളിവിലുള്ള പ്രതികളായ ഡോക്ടർ എം.കെ. റാമിനെയും സംഗീത നമ്പ്യാരെയും ഇതുവരെ പിടികൂടാത്തത് ഒത്തുകളിയാണെന്നും കുടുംബം ആരോപിക്കുന്നു.
ഇതിനിടെ, ലോൺ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുന്നു.
വിഷ്ണുവിന് ഏകദേശം ഒരു ലക്ഷം രൂപയുടെ ലോൺ ആപ്പ് ബാധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു. വിഷ്ണുവിന്റെ ബൈക്കും കാണാതായതായി അറിയിച്ചിട്ടുണ്ട്.




