കൊല്ലം: വാഹനത്തെ പരിഹസിച്ചതിന് പ്രതികാരമായി പ്ലസ് വൺ വിദ്യാർഥികളെ സ്കൂൾ മുറ്റത്ത് നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന് പരാതി. കൊല്ലം കുഴുമതിക്കാട് സ്കൂളിലെ രണ്ട് വിദ്യാർഥികളാണ് ആക്രമണത്തിനിരയായത്.
സംഭവത്തിൽ എഴുകോൺ പോച്ചക്കോണം സ്വദേശി വരുണിനെ (19) പിടികൂടി. സ്കൂൾ വിട്ടിറങ്ങിയതിന് പിന്നാലെ കുട്ടികളെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി.
സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന മിനി ബസിലെ ചിലർ ബലമായി കുട്ടികളെ വാഹനത്തിനുള്ളിലേക്ക് കയറ്റുകയും യാത്രയ്ക്കിടെ മർദിച്ച ശേഷം വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തെന്നാണ് വിദ്യാർഥികൾ നൽകിയ മൊഴിയിൽ പറയുന്നത്.
ചീരങ്കാവ് കിലുക്കം ട്രാവൽ ഹബ് എന്ന സ്ഥാപനത്തിന്റെ ട്രാവലർ മിനി ബസിനെ കളിയാക്കിയെന്ന ആരോപണത്തെ തുടർന്നാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ പുറത്തേക്ക് വരുന്നതിനിടെ ബസിനടുത്തെത്തിയപ്പോൾ പ്രതികൾ ഇരുവരെയും പിടിച്ച് വാഹനത്തിലേക്ക് വലിച്ചുകയറ്റിയെന്നാണ് പരാതി.
തുടർന്ന് വാഹനത്തിൽവച്ച് ക്രൂരമായി മർദിക്കുകയും കുഴുമതിക്കാട് പമ്പിന് സമീപം കുട്ടികളെ ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെടുകയുമായിരുന്നുവെന്ന് വിദ്യാർഥികൾ മൊഴി നൽകി.
ബസിൽ എട്ട് പേർ ഉണ്ടായിരുന്നതായാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരം. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒരാൾ പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ആക്രമണത്തിന് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




