കൊച്ചി: ലൈംഗികാതിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.
കേസിൽ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പ്രതിഭാഗം ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി എതിർത്തതിനെ തുടർന്ന് കോടതി അപേക്ഷ തള്ളുകയായിരുന്നു. ജയിലിലുള്ള വ്യക്തിക്ക് വോട്ട് ചെയ്യാനുള്ള അവകാശമില്ലെന്നും, നിലവിൽ പ്രതിയായതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, വോട്ട് ചെയ്യുക പൗരന്റെ അടിസ്ഥാന അവകാശമാണെന്നും അത് നിഷേധിക്കരുതെന്നും രഞ്ജിത്ത് കോടതിയിൽ ആവശ്യപ്പെട്ടു.
പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളും പ്രതിഭാഗം ഉന്നയിച്ചു. നടിയുടെ അഭിനയത്തിൽ തൃപ്തിയില്ലാത്തതിനാൽ വിമർശിക്കുകയും ചില രംഗങ്ങൾ ഒഴിവാക്കുകയും ചെയ്തതിനെ തുടർന്ന് വ്യക്തിപരമായ വിരോധമാണ് പരാതിക്ക് പിന്നിലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. സംഭവമുണ്ടായെന്ന് പറയുന്ന ജനുവരിക്ക് ശേഷം മാർച്ചിലാണ് പരാതി നൽകിയതെന്നും, ചിലരുടെ പ്രേരണയോടെ തന്നെയാണ് പരാതി ഉയർന്നതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.




