കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. സംസ്ഥാന വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. തുടർ നടപടികൾ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ഭക്തരിൽ നിന്ന് ലഭിച്ച സ്വർണം പൂർണമായും കൊടിമര നിർമാണത്തിനായി ഉപയോഗിച്ചതാണെന്നും രേഖകളില്ലാതെ സ്വർണം കൈപ്പറ്റിയതിന് തെളിവുകളില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ കണ്ടെത്തലുകൾ പരിശോധിച്ച ശേഷമാണ് കേസ് അവസാനിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
മുൻപ് ശബരിമല സ്വർണക്കൊള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ, കൊടിമര പുനഃപ്രതിഷ്ഠയിലും ക്രമക്കേട് നടന്നതായി ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വിഷയത്തിൽ കേസെടുക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി വിജിലൻസ് മേധാവിയോട് നിർദേശിച്ചത്.
കൊടിമര നിർമാണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 27 പേർ സ്വർണം സംഭാവനയായി നൽകിയിരുന്നു. ഇതിൽ 23 പേരെ കണ്ടെത്തി മൊഴിയെടുത്തു. ശേഷിച്ച നാലുപേരെ കൃത്യമായ വിവരങ്ങൾ ഇല്ലാത്തതിനാൽ കണ്ടെത്താനായില്ല. എന്നാൽ ലഭിച്ച മുഴുവൻ സ്വർണവും നിർമാണ ആവശ്യങ്ങൾക്കായി തന്നെ വിനിയോഗിച്ചതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ക്രമക്കേട് നടന്നതിന് തെളിവില്ലെന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, മോഹൻലാൽ, ദിലീപ് എന്നിവരടക്കം നിരവധി പേർ സംഭാവന നൽകിയവരിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ വിധി യുഡിഎഫിന് ആശ്വാസകരമായി. പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന കാലയളവിലാണ് ക്രമക്കേട് ആരോപണം ഉയർന്നത്. അന്നത്തെ ദേവസ്വം ബോർഡ് അംഗമായിരുന്ന അജയ് തറയിൽ ഉൾപ്പെടെയുള്ളവർക്കും കോടതി തീരുമാനം ആശ്വാസമായി.






