തൃശൂർ: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് കാപ്പ നിയമപ്രകാരം കുപ്രസിദ്ധ റൗഡിയെ തൃശൂർ ജില്ലയിൽ നിന്ന് ആറുമാസത്തേക്ക് നാടുകടത്തി. കാപ്പ 2007 നിയമത്തിലെ വകുപ്പ് 15(1)(a) പ്രകാരം തൃശൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറലിന്റെ സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മണത്തല വില്ലേജിൽ ബ്ലാങ്ങാട് ബീച്ച് ദേശത്ത് തെരുവത്ത് വീട്ടിൽ മൊയ്ദു മകൻ മുഹമ്മദ് അലി ഷിഹാബ് ആട് ഷിഹാബ് (44) എന്നയാളെയാണ് നാടുകടത്തിയത്.
നകുൽ രാജേന്ദ്ര ദേശ്‌മുഖ്യുടെ നിർദേശപ്രകാരം പ്രേമാനന്ദകൃഷ്ണൻയുടെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്‌പെക്ടർ വിമൽ വി.വി. നടപടി നടപ്പാക്കി.ഷിഹാബിനെതിരെ ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം, വാടാനപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ദേഹോപദ്രവം, മുതലുകൾ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, വിശ്വാസവഞ്ചന, ചതി തുടങ്ങിയ നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
പൊതുസമാധാനത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയായതിനാലാണ് ഇയാളെ ‘കുപ്രസിദ്ധ റൗഡി/ഗുണ്ട’ പട്ടികയിൽ ഉൾപ്പെടുത്തി നടപടി സ്വീകരിച്ചതെന്നും വ്യക്തമാക്കി. ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.




