ന്യൂഡൽഹി: E20 പെട്രോൾ ഉപയോഗത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ഓഗസ്റ്റ് നാലിന് രണ്ട് ലക്ഷം പേരുടെ ഒപ്പുകളടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിക്കാനാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ഓൺലൈൻ ക്യാമ്പയിനിലൂടെയാണ് ഒപ്പുകൾ ശേഖരിച്ചതെന്ന് കെജ്‌രിവാൾ പറഞ്ഞു.
ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന ‘National Town Hall Against E20’ പരിപാടിയിൽ സംസാരിക്കവെയാണ് കെജ്‌രിവാൾ പ്രഖ്യാപനം നടത്തിയത്. നൂറോളം വോളന്റിയർമാരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാർച്ച് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാർച്ചിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സമൂഹമാധ്യമങ്ങളിലൂടെ ബന്ധപ്പെടാമെന്നും പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം വരെ പ്രതിഷേധവുമായി എത്താൻ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്‌രിവാൾ പറഞ്ഞു.
അതേസമയം, E20 പെട്രോൾ ഉപയോഗം വഴി ഉപഭോക്താക്കൾക്ക് ഇന്ധനച്ചെലവിൽ ലാഭമുണ്ടാകുന്നുവെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. എഥനോൾ ചേർക്കുന്ന പദ്ധതിയിലൂടെ പെട്രോൾ വില നിയന്ത്രിക്കാൻ സഹായിക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.




