ഇസ്ലാമാബാദ്: പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് തവണ ഭൂചലനം അനുഭവപ്പെട്ടതായിയാണ് റിപ്പോർട്ട്. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ പ്രകമ്പനം ജനങ്ങൾ അനുഭവപ്പെട്ടു.
യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ റിപ്പോർട്ട് പ്രകാരം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ 35 കിലോമീറ്റർ ആഴത്തിലായിരുന്നു. ഭൂചലനത്തെ തുടർന്ന് ജനങ്ങൾ ഭീതിയിൽ വീടുകളും കെട്ടിടങ്ങളും വിട്ട് പുറത്തേക്ക് ഓടി. എന്നാൽ പ്രാഥമിക വിവരങ്ങൾ പ്രകാരം വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പാകിസ്താൻ ഭൂകമ്പ സാധ്യത കൂടുതലുള്ള മേഖലയിലാണെന്നും അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അറിയിച്ചു.






