അങ്ങനെ പാലായിൽ ദിവസങ്ങൾ നീണ്ടുനിന്ന നാടകങ്ങൾക്ക് അന്ത്യം. നഗരസഭയിൽ യുഡിഎഫ് പിന്തുണയോടെ ഭരിക്കുന്ന സ്വതന്ത്ര മുന്നണിയിലെ ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തെ 17 കൗൺസിലർമാർ അനുകൂലിച്ചു. ആറു അംഗങ്ങളുള്ള കോൺഗ്രസും മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയും തമ്മിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇതോടെ ചെയർപേഴ്സൻ കസേരയിൽ നിന്ന് ദിയ പുളിക്കകണ്ടം പുറത്തേക്ക്.
തിരഞ്ഞെടുപ്പ് കാലംതൊട്ടേ കേരളത്തിന്റെ ശ്രദ്ധകേന്ദ്രമായിരുന്നു പാലാ നഗരസഭ. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ അധ്യക്ഷയെന്ന വിശേഷണത്തോടെയായിരുന്നു കഴിഞ്ഞ ഡിസംബറിൽ ദിയ ബിനു പുളിക്കക്കണ്ടം അധികാരത്തിലേറിയത്. എന്നാൽ യുഡിഎഫുമായുണ്ടായ തർക്കത്തിനൊടുവിൽ ഒരു വർഷം പിന്നിടുംമുമ്പേ ദിയയ്ക്ക് കസേര നഷ്ടപ്പെട്ടിരിക്കുകയാണ്. യുഡിഎഫ്-സ്വതന്ത്ര കൂട്ടായ്മ സഖ്യത്തിലുണ്ടായ തർക്കം മുതലെടുത്ത് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ചില കോൺഗ്രസ് അംഗങ്ങൾ വിപ്പ് പോലും ലംഘിച്ച് പിന്തുണച്ചതോടെയാണ് ദിയ പുറത്തായത് എന്നതാണ് ശ്രദ്ധേയം.
പോടാ പുല്ലേ കോൺഗ്രസേ എന്ന് വിളിക്കുന്നത് എൽഡിഎഫ് ആണോ കോൺഗ്രസ് കൗൺസിലർമാർ തന്നെയാണോ എന്ന് ജനങ്ങൾ അന്തം വിടും പോലെയാണ് കോൺഗ്രസ് നേതൃത്വത്തിന് പുല്ലുവില നൽകി എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം കോൺഗ്രസ് കൗൺസിലർമാർ തന്നെ പാസാക്കിയത്. ഇന്നലെ വൈകുന്നേരം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് നൽകിയ വിപ്പ് റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനയ്ക്കൽ എന്നീ രണ്ട് കോൺഗ്രസ് കൗൺസിലർ മാത്രമാണ് സ്വീകരിച്ചത്. ബാക്കി നാലുപേരുടെയും ഭവനത്തിൽ വിപ്പ് പതിപ്പിക്കുകയാണ് ഉണ്ടായത്. എന്നാൽ വിപ്പ് ലംഘിച്ചുകൊണ്ട് കോൺഗ്രസ് കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, രജിത പ്രകാശ്, ലിസിക്കുട്ടി മാത്യു എന്നിവരും കോൺഗ്രസ് വിമത മായാ രാഹുലും അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇതിൽ ലിസിക്കുട്ടി മാത്യു, മായാ രാഹുൽ എന്നിവർ അടുത്ത ചെയർപേഴ്സൺ സ്ഥാനമോഹികളാണ് എന്നതും ശ്രദ്ധേയം. മായാ രാഹുലിനാണ് കൂട്ടത്തിൽ സാധ്യതയേറെ.
മുഖ്യമന്ത്രി വി ഡി സതീശന്റെ പിന്തുണയിലാണ് സ്വതന്ത്ര കൂട്ടായ്മ പാലായിൽ ഭരണത്തിലേറുന്നത്. നഗരസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാതെവന്നതോടെയാണ് സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും യുഡിഎഫുമായി കൈകോർത്ത് ദിയയെ ചെയർപേഴ്‌സണാക്കി ഭരണത്തിലേറിയത്. ചെയർപേഴ്സൺ സ്ഥാനം ആദ്യ ടേമിൽ ദിയയ്ക്ക് നൽകാനായിരുന്നു ധാരണയായത്. കോൺഗ്രസ് വിമതയായി ജയിച്ച മായാ രാഹുലിനെ വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു. കോൺഗ്രസിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ ബിനു പുളിക്കക്കണ്ടം ഇടതുപക്ഷത്തോടൊപ്പവും ബിജെപിക്ക് വേണ്ടിയും മത്സരിച്ച ശേഷമാണ് സ്വതന്ത്രനായി രംഗത്തെത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ പാലായിൽ യുഡിഎഫിന് ഭരണം ഉറപ്പിക്കുന്നതിന് പുളിക്കക്കണ്ടം കുടുംബത്തിൽനിന്ന് വിജയിച്ച മൂന്നുപേരുടെയും പിന്തുണ ആവശ്യമായിരുന്നതാണ് എല്ലാത്തിനും തുടക്കമിട്ടത്. ഏറെ ദിവസത്തെ ചർച്ചകൾക്ക് ശേഷം ബിനു പുളിക്കക്കണ്ടം യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബിനു പുളിക്കക്കണ്ടവും ദിയയും ബിജുവും മത്സരിച്ച വാർഡുകളിൽ യുഡിഎഫ്, സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. അതിനാൽതന്നെ ജയിച്ചുകഴിഞ്ഞാൽ ഇവരുടെ പിന്തുണ യുഡിഎഫിനാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഇത് തന്നെയായിരുന്നു യുഡിഎഫിന്റെ മാസ്റ്റർ പ്ലാൻ എന്നും പറയാം.
ബിനു പുളിക്കക്കണ്ടം രണ്ടുതവണ പ്രതിനിധീകരിച്ച 15-ാം വാർഡിൽനിന്നാണ്, മകൾ ദിയ വമ്പൻ ജയം നേടി അധികാരത്തിലേക്ക് എത്തിയത്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് ദിയ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. കന്നിമത്സരത്തിൽ തന്നെ തിളക്കമാർന്ന വിജയം സ്വന്തമാക്കിയ ദിയ, ഒടുവിൽ പാലാ നഗരസഭയുടെ അധ്യക്ഷ പദവിയിലെത്തി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
എന്നാൽ അധികാരത്തിലേറി മാസങ്ങൾക്കുള്ളിൽ തന്നെ ദിയയും കോൺഗ്രസും തമ്മിൽ തെറ്റുന്ന കാഴ്ചയാണ് കേരളം പിന്നീട് കണ്ടത്. നഗരസഭയുടെ കൊട്ടാരമറ്റം ബസ്സ്റ്റാൻഡ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനായി വിട്ടുകൊടുക്കാനുള്ള തീരുമാനത്തെത്തുടർന്ന് നഗരസഭ ഭരണമുന്നണിയിൽ ഭിന്നത രൂക്ഷമാകുകയുണ്ടായി. ഇതിനിടെ ദിയയുടെ ഒരു കത്തും വൈറലായി, പ്രത്യേകിച്ച് അതിലെ അക്ഷരത്തെറ്റുകളും തീർത്തും ഒഫീഷ്യൽ അല്ലാത്ത രീതികളും ഏറെ ട്രോൾ ചെയ്യപ്പെട്ടു. ഭരണമുന്നണിയിലെ സ്വതന്ത്ര അംഗങ്ങളായ നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇടതുപക്ഷ നീക്കത്തിന് കൂട്ടുനിന്നു കൊടുത്തുവെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. സ്വതന്ത്ര കൂട്ടായ്മയുമായി ഇനി ഭരണത്തിൽ യോജിപ്പിനില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വിപ്പ് ലംഘിച്ചെത്തിയ ചില കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. മാണി ഗ്രൂപ്പിന്റെ നിലപാടും ഇവിടെ നിർണായകമായി. അട്ടിമറിയിലൂടെ ഭരണം നേടാൻ തങ്ങളില്ലെന്ന് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഡിസിസി തീരുമാനം അവിശ്വാസ പ്രമേയത്ത എതിർത്ത് വോട്ട് ചെയ്യാനായിരുന്നു. എന്നാൽ ചില കോൺഗ്രസ് അംഗങ്ങൾ വിപ്പ് സ്വീകരിക്കാൻ പോലും കൂട്ടാക്കിയില്ല. നാല് കോൺഗ്രസ് അംഗങ്ങൾ പാർട്ടി തീരുമാനം ധിക്കരിച്ച് നഗരസഭയിലെ വോട്ടിങ്ങിൽ പങ്കെടുത്ത് പ്രമേയത്തെ അനുകൂലിച്ചതോടെയാണ് ദിയയ്ക്ക് പുറത്തേക്കുള്ള വാതിൽ തുറന്നത്.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പാലായിലെത്തുന്ന ദിനം തന്നെ വിഡി സതീശൻ പക്ഷത്തെ വെട്ടിനിരത്തി എന്നൊരു പ്രത്യേകത കൂടി ഇന്നത്തെ ദിവസത്തിനുണ്ട്. ഇന്ന് പാലായിലെ സ്വകാര്യ സ്കൂളിൽ ചെന്നിത്തല പങ്കെടുക്കുന്ന തൂഫാൻ പരിപാടിക്ക് നഗരസഭാ ചെയർപേഴ്സണെ ക്ഷണിക്കാതിരുന്നത്, ഇന്ന് അവിശ്വാസപ്രമേയം പാസാകും എന്ന് നേരത്തെ വ്യക്തമായിരുന്നു എന്നും വിപ്പ് നൽകിയത് ഒരു വിഭാഗം പ്രവർത്തകരുടെ കണ്ണിൽ പൊടിയിടാനാണ് എന്നും സംശയിക്കപ്പെടുന്നുണ്ട്.
എന്തായാലും രാഷ്ട്രീയത്തിൽ നല്ല ഭാവി ലഭിക്കേണ്ടിരുന്ന ദിയയ്ക്ക് ഇത് ഒരു വൻ തിരിച്ചടി തന്നെയാണ്. സ്വതന്ത്ര കൂട്ടായ്മയുടെ ഭാവിയും ഇനി ചോദ്യചിഹ്നമാണ്. നേരത്തെ തന്നെ ബിജെപി ബന്ധമുള്ള ഇവർ അങ്ങോട്ട് തന്നെ പോകും എന്ന തരത്തിലും ഊഹാപോഹങ്ങളുണ്ട്. എങ്ങനെയും ഭരണം പിടിക്കണമെന്ന വാശിയിൽ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ യുഡിഎഫിന് കനത്ത തിരിച്ചടി തന്നെയാണ് ദിയയുടെ പടിയിറക്കം. ഇനി പാലാ നഗരസഭയുടെ രാഷ്ട്രീയ തട്ടകത്ത് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകുമെന്നത് കണ്ടുതന്നെ അറിയാം.




