കണ്ണൂർ: മംഗളുരു മേഖല പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി അധികാര കൈമാറ്റ നടപടികൾ ആരംഭിച്ചു. റെയിൽപ്പാളങ്ങൾ, പാലങ്ങൾ, കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള ആസ്തികൾ രേഖാമൂലം മൈസൂരു ഡിവിഷന് കൈമാറും. അധികാരപരിധി വ്യക്തമാക്കുന്ന രേഖകൾ, പ്രവൃത്തികളുടെ പട്ടിക, കരാറുകൾ, സാമ്പത്തിക ബാധ്യതകൾ എന്നിവ കൈമാറുന്നതിലും ധാരണയായി.
മംഗളുരു മേഖലയിലെ പ്രധാന റെയിൽ ആസ്തികളിൽ 83 കിലോമീറ്റർ മെയിൻ ലൈൻ, 32.4 കിലോമീറ്റർ ലൂപ്പ് ലൈൻ, രണ്ട് തുരങ്കങ്ങൾ, അഞ്ച് ലെവൽ ക്രോസിങ്ങുകൾ, 17 വലിയ പാലങ്ങൾ, 12 മേൽപ്പാതകളും അടിപ്പാതകളും ഉൾപ്പെടുന്നു. ഉള്ളാൾ, മംഗളുരു, മംഗളുരു ജംഗ്ഷൻ എന്നിവിടങ്ങളിലായി 393 കെട്ടിടങ്ങളും ക്വാർട്ടേഴ്‌സുകളുമാണ് കൈമാറുന്നത്.
അതേസമയം, ചില സൗകര്യങ്ങൾ പാലക്കാട് ഡിവിഷന്റെ നിയന്ത്രണത്തിൽ തന്നെ തുടരും. കരാർ കാലാവധി പൂർത്തിയാകുന്നതുവരെ ബന്ദർ ബാലസ്റ്റ് ഡിപ്പോ പാലക്കാട് ഡിവിഷൻ നിലനിർത്തും. മൈസൂരു ഡിവിഷൻ പുതിയ അസി. ഡിവിഷണൽ എൻജിനീയറെ നിയമിക്കുന്നതുവരെ നിലവിലെ തസ്തികയും ഓഫീസും പാലക്കാട് ഡിവിഷന്റെ നിയന്ത്രണത്തിലായിരിക്കും.
പുതിയ ക്വാർട്ടേഴ്‌സുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ ദക്ഷിണ റെയിൽവേയിൽ തുടരാൻ സന്നദ്ധരായ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്‌സുകളും പരിശോധനാ ഉദ്യോഗസ്ഥർക്കുള്ള മുറികളും പാലക്കാട് ഡിവിഷൻ നിലനിർത്തും.
മംഗളുരു മേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തികളും കരാറുകളും അവയ്ക്കുള്ള അനുമതികളും മൈസൂരു ഡിവിഷന് കൈമാറും. അതേസമയം, പാലക്കാട് ഡിവിഷന്റെ അധികാരപരിധിയിൽ വരുന്ന പ്രവൃത്തികളും കരാറുകളും അവയുടെ കാലാവധി പൂർത്തിയാകുന്നതുവരെ പാലക്കാട് ഡിവിഷൻ തന്നെ നിർവഹിക്കും.
പാലങ്ങൾ, കാൽനട മേൽപ്പാലങ്ങൾ, സംരക്ഷണ ഭിത്തികൾ, മറ്റ് സിവിൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രൂപരേഖകളും മൈസൂരു ഡിവിഷന് കൈമാറുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.


