കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിലെ റാഗിങ് കേസിൽ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർഥികളെ സ്കൂളിലേക്ക് അയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം. റാഗിങ്ങിന് ഇരയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് മേപ്പള്ളി മേഖലയിലെ രക്ഷിതാക്കൾ പ്രതിഷേധിച്ചത്. ഇതിന്റെ ഭാഗമായി എൺപതോളം വിദ്യാർഥികളെയാണ് രക്ഷിതാക്കൾ സ്കൂളിലേക്ക് അയക്കാതിരുന്നത്.
വിദ്യാർഥികളെ കൊണ്ടുപോകാനെത്തിയ സ്കൂൾ ബസ് ഡ്രൈവറുടെ കൈവശം പ്രതിഷേധത്തിന്റെ കാരണം വ്യക്തമാക്കിയ കത്ത് രക്ഷിതാക്കൾ ഒപ്പിട്ട് നൽകി. പൊതുപ്രതിഷേധത്തിന്റെ ഭാഗമായാണ് കുട്ടികളെ സ്കൂളിലേക്ക് അയക്കാത്തതെന്ന് രക്ഷിതാക്കൾ അറിയിച്ചു.
റാഗിങ് ആരോപണം നേരിടുന്ന വിദ്യാർഥികൾക്കെതിരായ നടപടി സസ്‌പെൻഷനിൽ ഒതുക്കരുതെന്നും ടി.സി. നൽകി സ്കൂളിൽനിന്ന് പുറത്താക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. നേരത്തെയും വിദ്യാർഥിനിയെ കോമ്പസ് ഉപയോഗിച്ച് കുത്തിയെന്ന പരാതി ഉയർന്നിരുന്നുവെന്നും ഇത് ഒത്തുതീർപ്പാക്കിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും രക്ഷിതാക്കൾ ആരോപിച്ചു.
സംഭവത്തിൽ മാനേജ്‌മെന്റിന്റെയും പി.ടി.എയുടെയും അധ്യാപകരുടെയും ഭാഗത്തുണ്ടായ വീഴ്ചകൾ പരിശോധിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സ്കൂൾ അധികൃതർ സ്വീകരിച്ച നടപടികളിൽ തൃപ്തിയില്ലാത്തതിനാലാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.
സ്കൂളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കമാണ് റാഗിങ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പരാതി. വിഷയം അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പത്താം ക്ലാസ് വിദ്യാർഥിനി വാഷ്‌റൂമിലേക്ക് കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി.
സംഭവത്തിൽ ആരോപണവിധേയരായ രണ്ട് വിദ്യാർഥികളെ സ്കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.


