ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ ന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത സർക്കാർ സ്കൂൾ ഗസ്റ്റ് അധ്യാപികയെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തു. റോഹ്തക്ക് ജില്ലയിലെ സർക്കാർ സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന സുലേഖ ദലാലിനെതിരെയാണ് നടപടി.
റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന്‍ ഓഫീസര്‍ ജൂണ്‍ 10നാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ 8 മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ ഓഫീസ് ആസ്ഥാനത്ത് നിന്ന് വിട്ടുനിന്നതാണ് നടപടിക്കു കാരണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ പ്രതിഷേധത്തിൽ പങ്കെടുത്തതാണോ സസ്‌പെൻഷന്റെ യഥാർത്ഥ കാരണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
ജൂൺ 6-ന് ന്യൂഡൽഹിയിലെ ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധത്തിൽ സുലേഖ ദലാൽ പ്രസംഗിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥിയുടെ അമ്മ എന്ന നിലയിലാണ് താൻ പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും സംസാരിച്ചതെന്നും അവർ പിന്നീട് പ്രതികരിച്ചു.
നീറ്റ് ഉൾപ്പെടെയുള്ള ദേശീയ തല പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
അധ്യാപികയുടെ സസ്‌പെൻഷൻ നടപടി പ്രതിഷേധ സ്വാതന്ത്ര്യവും സർക്കാർ ജീവനക്കാരുടെ സേവന ചട്ടങ്ങളും സംബന്ധിച്ച പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അന്വേഷണം പൂർത്തിയാകുന്നതോടെ വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് വിലയിരുത്തൽ.






