കൊച്ചി: ക്രൈസ്‌തവ സ്ഥാപനങ്ങളെയും മതമേലധ്യക്ഷന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള ഏത് നീക്കത്തെയും കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്ന് ഹൈബി ഈഡൻ എംപി. വാർത്താസമ്മേളനത്തിൽ സംസാരിക്കവേ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഇരുവരും വർഗീയ വിഭജനത്തിന് വേണ്ടി ക്വട്ടേഷൻ എടുത്തിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
സഭാ മേലദ്ധ്യക്ഷന്മാരുടെയും ക്രൈസ്തവ വോട്ടുകളുടെയും അക്കൗണ്ട് പറഞ്ഞ് ബിജെപിയിൽ സ്ഥാനമാനങ്ങൾ വാങ്ങാനാണ് പി.സി. ജോർജ് ശ്രമിക്കുന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു. ബിജെപിയിൽ നിന്ന് വല്ലതും നക്കിത്തിന്നാൻ വേണ്ടിയാണ് ഈ നീക്കങ്ങളെന്നും, ഇന്ത്യയിലെ ക്രൈസ്തവർ ബിജെപിയുടെ കരുണയിലാണ് കഴിയുന്നതെന്ന പ്രസ്താവന പി.സി. ജോർജ് കൈയ്യിൽ വെച്ചാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമായി രാജ്യമൊട്ടാകെ ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നത്. വഖ്ഫ് ഭേദഗതിയും എഫ്‌സിആർഎ (FCRA) നിയമത്തിലെ മാറ്റങ്ങളും ഇതിന്റെ തെളിവുകളാണെന്ന് എംപി ചൂണ്ടിക്കാട്ടി.
മണിപ്പൂരിലെ ഇംഫാൽ നഗരമധ്യത്തിലുള്ള സെന്റ് ജോസഫ് പോലുള്ള സ്ഥാപനങ്ങൾ നിരന്തരം ആക്രമിക്കപ്പെടുകയാണ്. കണ്ണായ ഭൂമിയിലുള്ള പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സെമിനാരികളും ഏറ്റെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ തന്നെ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നന്ദി മോദി’ പരിപാടികൾ ഇവിടെ സംഘടിപ്പിച്ചിട്ടും മുനമ്പത്തെ ജനങ്ങൾക്ക് ഭൂമി നൽകാൻ കഴിഞ്ഞില്ല. മുസ്ലീംങ്ങളെയും ക്രിസ്‍ത്യാനികളെയും തമ്മിൽ തല്ലിക്കുക എന്ന ബിജെപി അജണ്ടയാണ് കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.




