എറണാകുളം: “ഒരു ചെറിയ പെറ്റിയല്ലേ, അത് അടച്ച് തീർത്തേക്കാം” എന്ന ധാരണയോടെ അദാലത്തിനെത്തിയ വാഹന ഉടമകൾ കാക്കനാട് എൻഫോഴ്‌സ്മെന്റ് ആർ.ടി ഓഫീസിൽ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച. വാഹന നമ്പർ കംപ്യൂട്ടറിൽ പരിശോധിച്ചപ്പോൾ ചിലർക്കു 10 ചെലാനുകളും, ചിലർക്കു 30-ഉം, ഒരാൾക്ക് 60 വരെ നിയമലംഘനങ്ങളും രേഖപ്പെടുത്തിയതായി കണ്ടെത്തി. ക്യാമറകൾ കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് വ്യക്തമായതോടെ പലരും ഞെട്ടലിലായി.
മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് പഴയ ട്രാഫിക് നിയമലംഘനങ്ങൾ 50 ശതമാനം ഇളവോടെ തീർപ്പാക്കാൻ നടത്തുന്ന ‘അമ്‌നസ്റ്റി സ്‌കീം 2026’ ഇ-ചെലാൻ അദാലത്തിലാണ് ഈ രംഗങ്ങൾ. കളക്ടറേറ്റ് സമുച്ചയത്തിലെ എൻഫോഴ്‌സ്മെന്റ് ആർ.ടി ഓഫീസിലേക്ക് രാവിലെ മുതൽ തന്നെ വാഹന ഉടമകളുടെ വലിയ തിരക്കായിരുന്നു.
ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യൽ, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, ട്രിപ്പിൾ റൈഡിംഗ് തുടങ്ങിയവയാണ് ക്യാമറയിൽ കൂടുതൽ രേഖപ്പെടുത്തിയ നിയമലംഘനങ്ങൾ. തങ്ങൾ ഇത്രയും തവണ നിയമം ലംഘിച്ചിട്ടില്ലെന്ന് വാദിച്ചവർക്കു മുന്നിൽ ഫോട്ടോ സഹിതം തെളിവുകൾ ഉദ്യോഗസ്ഥർ അവതരിപ്പിച്ചതോടെ പലരും സമ്മതിച്ചു. മൊബൈൽ സന്ദേശങ്ങൾ അവഗണിച്ചതാണ് പലർക്കും തിരിച്ചടിയായത്. എന്നാൽ പിഴയുടെ പകുതി മാത്രം അടച്ച് തീർപ്പാക്കാനാകുന്നതിൽ ആളുകൾക്ക് ആശ്വാസവും ലഭിച്ചു.
ഒറ്റദിവസംകൊണ്ട് ലക്ഷങ്ങൾ പിരിഞ്ഞു
തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് 5 വരെ നടന്ന അദാലത്തിൽ 332 ചെലാനുകൾ തീർപ്പാക്കി. ഇതിലൂടെ ഏകദേശം 12.5 ലക്ഷം രൂപ പിഴയായി പിരിഞ്ഞതായി എൻഫോഴ്‌സ്മെന്റ് ആർ.ടി.ഒ ബിജു ഐസക് അറിയിച്ചു. ചില കേസുകൾക്ക് കോടതി നടപടികൾ ഉണ്ടായിരുന്നെങ്കിലും പ്രത്യേക അനുമതിയോടെ അവയും അദാലത്തിൽ തീർപ്പാക്കാൻ അവസരം നൽകി.
അദാലത്ത് ഈ മാസം 30 വരെ തുടരും. 2024 ഡിസംബർ 31 വരെ ചുമത്തിയ പിഴകൾക്ക് ഇളവോടെ തീർപ്പാക്കാനുള്ള അവസാന അവസരമാണിത്. സമയപരിധിക്ക് ശേഷം മുഴുവൻ പിഴയും അടയ്ക്കേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഓൺലൈനായി പണമടയ്ക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ https://service.mvd.kerala.gov.in വെബ്സൈറ്റ് ഉപയോഗിക്കാമെന്നും, സംശയങ്ങൾ പരിഹരിക്കാനും തടസ്സങ്ങൾ ഒഴിവാക്കാനും നേരിട്ടുള്ള അദാലത്ത് ഉപകാരപ്പെടുമെന്നും അധികൃതർ അറിയിച്ചു.




