തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ വീടുകളിൽ ഉൾപ്പെടെ നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. റെയ്ഡ് നഗ്നമായ രാഷ്ട്രീയ വേട്ടയാണെന്നും ബിജെപിയും കോൺഗ്രസും ചേർന്നുള്ള ഒത്തുകളിയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജോൺ ബ്രിട്ടാസ് പ്രതികരിച്ചത്. “കേരള മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നതിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. അതിന് പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. ഇത് കോൺഗ്രസും ബിജെപിയും ചേർന്നുള്ള രാഷ്ട്രീയ നീക്കമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടികളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസ്, അതിന്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നും ആരോപിച്ചു.
പിണറായി വിജയൻ നിരവധി രാഷ്ട്രീയ വേട്ടയാടലുകൾ അതിജീവിച്ച നേതാവാണെന്നും അടിയന്തരാവസ്ഥക്കാലത്ത് പോലും കടുത്ത പീഡനങ്ങൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ലാവ്‌ലിൻ കേസ് ഉൾപ്പെടെ പല ആരോപണങ്ങളും കോടതികൾ തള്ളിക്കളഞ്ഞതാണ്. ഇപ്പോഴത്തെ നീക്കങ്ങൾ സിപിഐഎമ്മിനെ തളർത്താനാണെങ്കിൽ അത് ബിജെപിയുടെയും കോൺഗ്രസിന്റെയും വ്യാമോഹം മാത്രമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






